കൊച്ചി: സംസ്ഥാന സർക്കാരിന്റെ നവ കേരള സർവ്വേ നിയമവിരുദ്ധമെന്ന് നിരീക്ഷിച്ചുകൊണ്ട് കേരള ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്റെ നയപരമായ തീരുമാനത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോടതിയുടെ ഈ ഇടപെടൽ. മതിയായ തയ്യാറെടുപ്പുകളില്ലാതെയാണ് സർവ്വേ നടത്തുന്നതെന്ന് കോടതി പറഞ്ഞു.(High Court cancels Nava Kerala Survey, a major setback for the government)
സർവ്വേ നടത്തുന്നതിനായി ബജറ്റിൽ തുക വകയിരുത്തുകയോ കൃത്യമായ ധനകാര്യ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിനേറ്റ വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക വിധി.
സി.പി.എം പ്രവർത്തകരെ വൊളന്റിയർമാരായി ഉപയോഗിച്ച് സർക്കാരിന്റെ വികസന നേട്ടങ്ങൾ വീടുകളിൽ പ്രചരിപ്പിക്കാനും എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കാനുമുള്ള നീക്കമാണ് ഈ സർവ്വേ എന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. ഇതിനോടകം വൊളന്റിയർമാരെ ഉപയോഗിച്ച് വീടുകൾ കയറിയുള്ള വിവരശേഖരണം ആരംഭിച്ചിരുന്നു.



