Times Kerala

 ഉഷ്ണ തരംഗം: തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ ഉത്തരവ്

 
ആന്ധ്രയിലും തെലങ്കാനയിലും ഉഷ്ണ തരംഗത്തിന് സാധ്യത
 

തിരുവനന്തപുരം: ജില്ലയിൽ സൂര്യതാപം മൂലമുള്ള അപകടം ഒഴിവാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവ് പുറപ്പെടുവിച്ചു. ദുരന്തസാഹചര്യം ഉണ്ടാവാതിരിക്കാൻ പാലിക്കേണ്ട വിവിധ നിയന്ത്രണങ്ങൾ ചുവടെ.

1) നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യ ത്തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ പകൽ 11 മണി മുതൽ വൈകുന്നേരം 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുന്ന രീതിയിൽ ജോലി സമയം ക്രമീകരിക്കണം.

2) ജില്ലയിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 6 വരെ ക്ലാസുകൾ നിർത്തിവയ്ക്കണം. കൂടാതെ സ്‌കൂൾ വിദ്യാർത്ഥികൾക്കുളള അവധിക്കാല ക്ലാസുകൾ 11 മണി മുതൽ 3 മണിവരെ ഒഴിവാക്കേണ്ടതാണ്. മുൻനിശ്ചയിച്ച പരീക്ഷകൾ നടത്തുന്നതിന് തടസമില്ല.

3) പോലീസ്, അഗ്നിശമന രക്ഷാസേന മറ്റ് സേനാ വിഭാഗങ്ങൾ, എൻ.സി.സി. എസ്.പി.സി തുടങ്ങിയവരുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്ത് പരേഡും, ഡ്രില്ലുകളും ഒഴിവാക്കേണ്ടതാണ്.

4) ആസ്ബറ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കുരയായിട്ടുള്ള തൊഴിലിടങ്ങൾ എന്നിവ പകൽ സമയം അടച്ചിടേണ്ടതാണ്. ഇവ മേൽക്കുരയായിട്ടുള്ള വീടുകളിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനാവശ്യമായ സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്.

9) മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ ശേഖരണ നിക്ഷേപകേന്ദ്രങ്ങൾ തുടങ്ങിയ തീ പിടുത്ത സാധ്യതയുള്ള ഇടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും മുൻ കരുതൽ സ്വീകരിക്കുകയും വേണം.

6) ആശുപത്രികളുടെയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടെയും ഫയർ ഓഡിറ്റ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മാനദണ്ഡം അനുസരിച്ച് ഉടനടി ചെയ്യണം.

7) കാട്ടുതീ ഒഴിവാക്കുന്നതിന് വനം വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
8) കലാ - കായിക മത്സരങ്ങൾ/പരിപാടികൾ പകൽ സമയം 11 മണി മുതൽ വൈകിട്ട് 3 മണി വരെ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.

9) ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തു മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കേണ്ടതാണ്.

10) ലയങ്ങൾ, ആദിവാസി ആവാസ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിൽ കുടിവെള്ളം ഉറപ്പാക്കേണ്ടതാണ്.

Related Topics

Share this story