

ന്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ 'ജയ് ഹിന്ദ്' മുഴക്കിയ ഇടത് കൗൺസിലർക്കെതിരെ നടന്ന സൈബർ ആക്രമണത്തിൽ സി.പി.ഐ.എമ്മിനെതിരെ കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും സി.പി.ഐ.എമ്മും കോൺഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് വിജയിച്ച ഇടത് കൗൺസിലർ അഖില സത്യപ്രതിജ്ഞയ്ക്ക് ശേഷം 'ജയ് ഹിന്ദ്' എന്ന് പറഞ്ഞതിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്നും അനുഭാവികളിൽ നിന്നും കടുത്ത സൈബർ ആക്രമണം നേരിട്ടു. ഇതിനെത്തുടർന്ന് അവർക്ക് മാപ്പ് പറയേണ്ടി വന്ന സാഹചര്യം ജനാധിപത്യത്തിന് നാണക്കേടാണെന്ന് അനിൽ ആന്റണി പറഞ്ഞു.
ഭാരതത്തെ അഭിവാദ്യം ചെയ്യുന്ന ഒരു വാക്ക് ഉപയോഗിച്ചതിന് ഒരു ജനപ്രതിനിധിയെ ക്രൂശിക്കുന്നത് ഇടതുപക്ഷത്തിന്റെ രാജ്യവിരുദ്ധ നിലപാടാണ് വ്യക്തമാക്കുന്നത്. ഇത്തരം മനോഭാവത്തെ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തള്ളിക്കളയും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വലിയ മുന്നേറ്റം നിയമസഭയിലും തുടരും. കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ വിവിധ പാർട്ടികളിലെ അംഗങ്ങൾ വ്യത്യസ്തമായ മുദ്രാവാക്യങ്ങൾ മുഴക്കിയത് തിരുവനന്തപുരത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിനിടയിലാണ് അനിൽ ആന്റണിയുടെ ഈ പ്രതികരണം.