കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.(Health Minister Veena George attack case, KSU activists’ bail plea rejected)
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും വധശ്രമത്തിനുള്ള തെളിവുകളില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പ്രതികളുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ആരോഗ്യനില മോശമായതിനാൽ മൊഴിയെടുക്കാൻ കഴിയില്ലെന്ന് പറയുന്ന മന്ത്രി ചാനലുകളിൽ സംസാരിക്കുന്നുണ്ടെന്നും ഇത് കേസ് കെട്ടിച്ചമച്ചതാണെന്നതിന് തെളിവാണെന്നും പ്രതിഭാഗം ആരോപിച്ചു.
കൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും ഇത് തെളിയിക്കാൻ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. മന്ത്രിയുടെ കഴുത്തിൽ സമ്മർദ്ദമുണ്ടാക്കുന്ന രീതിയിൽ ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടന്നിട്ടുണ്ടാകാമെന്നും ഇതിൽ കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട കോടതി, പോലീസിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിക്കുകയും ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു. പ്രതികളെ ഈ മാസം 5-ന് വീണ്ടും കോടതിയിൽ ഹാജരാക്കും.

