കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ സർക്കാർ തെറ്റ് സമ്മതിക്കണമെന്ന് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉഷ ജോസഫിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Government should be ready to admit its shortcomings, KC Venugopal visits Usha)
ശസ്ത്രക്രിയയിലൂടെ ഉപകരണം പുറത്തെടുത്തെങ്കിലും ഉഷ ഇപ്പോഴും വലിയ മാനസിക വിഷമത്തിലും ഷോക്കിലുമാണ്. സിസ്റ്റം നന്നാകണമെങ്കിൽ വീഴ്ചകൾ സർക്കാർ സമ്മതിക്കാൻ തയ്യാറാകണം. അന്വേഷണ റിപ്പോർട്ടുകൾ പലപ്പോഴും കുറ്റക്കാരെ വെള്ളപൂശാനുള്ള രേഖകളായി മാറുകയാണ്. ‘ഒറ്റപ്പെട്ട സംഭവം’ എന്ന് പറഞ്ഞ് സർക്കാരിന് കൈകഴുകാൻ കഴിയില്ല. സ്ത്രീയായത് കൊണ്ടാണ് ഡോക്ടറെ വേട്ടയാടുന്നതെന്ന സർക്കാരിന്റെ വാദം നിലനിൽക്കില്ല. ഈ ദുരന്തത്തിന് ഇരയായ ഉഷയും ഹർഷീനയുമെല്ലാം സ്ത്രീകളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സ്വകാര്യ ആശുപത്രികളിൽ വീഴ്ചയുണ്ടായാലും നടപടി വേണമെന്നതിൽ തർക്കമില്ല, എന്നാൽ വസ്തുതകൾ കൃത്യമായി അന്വേഷിക്കണം.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കം സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിമാരെ സംരക്ഷിക്കാനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. തന്ത്രിക്കെതിരെ തെളിവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. കോടതി വിധി തെറ്റാണെന്ന് പറയാൻ ശ്രമിക്കുന്ന മന്ത്രി പി. രാജീവിന്റെ നിലപാട് തന്ത്രിയെ മനഃപൂർവ്വം കുടുക്കാൻ ശ്രമിച്ചു എന്ന സംശയത്തിന് ബലം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

