മലപ്പുറം: തവനൂർ മുൻ എം.എൽ.എയും മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ കെ.ടി. ജലീൽ (K.T. Jaleel) സി.പി.ഐ.എം (CPI M) പാർട്ടിയിൽ ഔദ്യോഗികമായി അംഗത്വമെടുത്തു (Former Minister KT Jaleel joins CPIM party member). തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താൻ ഇനിമുതൽ സി.പി.ഐ.എമ്മിന്റെ പൂർണ്ണമായ ഭാഗമാണെന്ന കാര്യം അദ്ദേഹം പരസ്യമായി ജനങ്ങളെ അറിയിച്ചത്. ദീർഘകാലമായി ഇടതുപക്ഷത്തിന്റെ ശക്തനായ സഹയാത്രികനായി (Independent Left) നിലകൊണ്ടിരുന്ന ജലീലിന്റെ ഈ ഔദ്യോഗിക പാർട്ടി പ്രവേശനം വലിയ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിവെക്കും.
പാർട്ടിയുടെ ഔദ്യോഗിക മെമ്പർഷിപ്പ് എടുത്തതിനെക്കുറിച്ച് വ്യക്തമായ രാഷ്ട്രീയ വിശദീകരണവും കെ.ടി. ജലീൽ തന്റെ കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്:
“ഇതുവരെ പാർട്ടിയുടെ സഹയാത്രികനായായിരുന്നു ഞാൻ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇനിമുതൽ പാർട്ടിയുടെ പൂർണ്ണമായ ഭാഗമാണ്. പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ, അതിനെ ചെറുത്തുതോൽപ്പിക്കാൻ പാർട്ടിയുടെ കൂടെ നിൽക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കൾക്കൊപ്പം അവരിൽ ഒരാളായി നിൽക്കാതെ മാറി നിന്നാൽ അത് ചരിത്രത്തോടും സമൂഹത്തോടും ചെയ്യുന്ന കൊടിയ അപരാധമായി മാറും” – കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
മുസ്ലിം ലീഗ് രാഷ്ട്രീയത്തിലൂടെ വളർന്ന്, പിന്നീട് പാർട്ടി നേതൃത്വവുമായി പിണങ്ങി പുറത്തുവന്ന കെ.ടി. ജലീൽ, 2006-ൽ കുറ്റിപ്പുറം മണ്ഡലത്തിൽ ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടത് പാളയത്തിൽ സജീവമാകുന്നത്. തുടർന്ന് തവനൂർ മണ്ഡലത്തിൽ നിന്നും തുടർച്ചയായി വിജയിച്ച അദ്ദേഹം കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിൽ മന്ത്രിയായും തിളങ്ങിയിരുന്നു. എന്നും സി.പി.ഐ.എമ്മിന്റെ നിയമസഭയിലെയും പുറത്തെയും ശക്തനായ ശബ്ദമായിരുന്നെങ്കിലും പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നില്ല. എന്നാൽ പാർട്ടി കടുത്ത രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന ഈ ഘട്ടത്തിൽ ഔദ്യോഗികമായി മെമ്പർഷിപ്പ് സ്വീകരിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. മലപ്പുറം ഉൾപ്പെടെയുള്ള മലബാർ മേഖലകളിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ ജലീലിന്റെ ഈ ഔദ്യോഗിക പ്രവേശനത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന ഇമേജിൽ നിന്നും മാറി സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക ചട്ടക്കൂടിലേക്ക് കെ.ടി. ജലീൽ എത്തിയത് മലപ്പുറത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് ലീഗ് വിരുദ്ധ വോട്ടുകൾ ഒരു കേന്ദ്രത്തിലേക്ക് ക്രോഡീകരിക്കാൻ ഇത് സഹായിച്ചേക്കും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇനി സഹയാത്രികനല്ല
പാർട്ടിയുടെ ഭാഗം
എൻ്റെ പൊതുജീവിതത്തിൽ വലിയ താങ്ങും തണലും നൽകിയ പാർട്ടിയാണ് സി.പി.ഐ(എം). 2006-ൽ തുടങ്ങിയ ആത്മബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഒരു ഘട്ടത്തിലും ദുർബലമായിട്ടില്ല. സഹയാത്രികനായിരിക്കെ പാർട്ടി സെക്രട്ടറിയായ സ: പിണറായി വിജയൻ നയിച്ച 2 സംസ്ഥാന ജാഥയിലും, ഗോവിന്ദൻ മാസ്റ്റർ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലർപ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാർശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയിൽ നിന്ന് തുടർച്ചയായി 4 പ്രാവശ്യം എം.എൽ.എയും അഞ്ചുവർഷം മന്ത്രിയുമാക്കിയ പാർട്ടിയോട് എക്കാലവും ഞാൻ കടപ്പെട്ടിരിക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തെ തുടർന്ന് വിമർശന ശരങ്ങൾ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സി.പി.ഐ(എം), വലതുപക്ഷ പിന്തിരിപ്പൻമാരാലും വർഗ്ഗീയ ശക്തികളാലും നഖശിഖാന്തം എതിർക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വർഗ്ഗീയ ഫാഷിസ്റ്റുകൾ ഫണം വിടർത്തി ആടുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ മുഴുവൻ ജനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്ഫോമൊരുക്കി ആശയ രംഗത്തും കർമ്മ മേഖലയിലും അക്ഷരാർത്ഥത്തിൽ പൊരുതിനിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്. ഇടതുപക്ഷ ചേരി ദുർബലമായാൽ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുർബല ജനവിഭാഗങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കുമാണെന്ന സത്യം പകൽവെളിച്ചം പോലെ വ്യക്തമാണ്. പശ്ചിമബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദുർബലമായപ്പോൾ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വർഷമാണ്. ഇപ്പോൾ അവിടം ഭരിക്കുന്നത് ബി.ജെ.പിയാണ്. സമാന സാഹചര്യം കേരളത്തിൽ ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഊർജസ്വലതയോടെ നിലനിൽക്കണം.
കാപട്യക്കാരും അഭിനേതാക്കളും കളം നിറഞ്ഞാടുന്ന സമകാലിക രാഷ്ട്രീയത്തിൽ ജീവിത സാഹചര്യങ്ങൾ രൂപപ്പെടുത്തിയ ശൈലി പിന്തുടരുന്നത് കൊണ്ടു മാത്രം വിമർശിക്കപ്പെടുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ. ഇതര രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പ്രവർത്തകരുമായും തുലനം ചെയ്യുമ്പോൾ നാട്ടുകാരെ പറ്റിക്കാതെയും ധാർമ്മിക ബോധം സ്വജീവിതത്തിൽ പ്രയോഗവൽക്കരിച്ചും പൊതുരംഗത്ത് പ്രവർത്തിക്കുന്നവരാണ് മഹാഭൂരിഭാഗം കമ്മ്യൂണിസ്റ്റ് നേതാക്കളും പ്രവർത്തകരും. അപവാദമുണ്ടാകാം. ഞാൻ നിഷേധിക്കുന്നില്ല. അത്തരക്കാർ പക്ഷെ ന്യൂനാൽ ന്യൂനപക്ഷമാണ്. അതു തെളിഞ്ഞാൽ അവരെ മാറ്റി നിർത്താൻ മടി കാണിക്കാത്തവരാണ് ഇടതുപക്ഷ കക്ഷികൾ. മറ്റു രാഷ്ട്രീയ പാർട്ടികളെ അപേക്ഷിച്ച് തരികിടക്കാരും തട്ടിപ്പൻമാരും ഏറ്റവും കുറഞ്ഞ പാർട്ടിയാണ് കമ്മ്യൂണിസ്റ്റു പാർട്ടി എന്നർത്ഥം. വ്യക്തി വിശുദ്ധിയുടെ കാര്യത്തിലും സ്ഥിതി ഭിന്നമല്ല. കറകളഞ്ഞ മതേതരവാദികളുമാണ് അവർ. ഇതെല്ലാം എനിക്കു ബോദ്ധ്യമായ കാര്യങ്ങളാണ്. ആരും പറഞ്ഞു തന്നതല്ല.
മതാചാരങ്ങൾ പിന്തുടരുന്ന ഒരു വിശ്വാസിക്ക് സി.പി.ഐ(എം)മ്മിൽ മെമ്പർഷിപ്പെടുക്കാൻ കഴിയില്ലെന്നും അത്തരക്കാർ മതത്തിൽ നിന്ന് പുറത്താണെന്നുമുള്ള വാദമുയർത്തി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുന്നതിൽ നിന്ന് ഹൈന്ദവ-മുസ്ലിം-ക്രൈസ്തവ വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങൾ അതതു വിഭാഗങ്ങളിലെ വർഗ്ഗീയ വിഷം ചീറ്റുന്നവർ നാട്ടിൽ പ്രചരിപ്പിക്കുന്ന അത്യന്തം അപകടകരമായ അവസ്ഥ കാണാതിരുന്നു കൂട. ലോകത്തുള്ള എല്ലാ വർഗ്ഗീയ-ജാതീയ- സങ്കുചിത ശക്തികളും ഒരുമിക്കുന്ന ഏക ബിന്ദു, കമ്മ്യൂണിസ്റ്റ് പാർട്ടികളെ ക്ഷയിപ്പിക്കുക എന്നിടത്താണ്. അതിനെതിരായ ശക്തമായ പ്രതിരോധവും കൂടിയാണ് സി.പി.ഐ(എം)മ്മിൽ അംഗത്വമെടുക്കാനുള്ള ഞങ്ങളുടെ തീരുമാനം.
ഒരാൾക്ക് നല്ല വിശ്വാസിയും നല്ല കമ്മ്യൂണിസ്റ്റുകാരനുമാകാൻ കഴിയുമെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച പലരുമുണ്ട്. ലോക മുതലാളിത്വത്തിനെതിരെ ഇറാനും ചൈനയും റഷ്യയും ഉത്തര കൊറിയയും ഒരുമിച്ചു നിൽക്കുന്ന കാഴ്ച ആരെയാണ് ആവേശം കൊള്ളിക്കാത്തത്? ലോക ഫാസിസത്തിനെതിരായി കമ്മ്യൂണിസ്റ്റുകാരും വിശ്വാസികളും ഒരുമിച്ച് പടുത്തുയർത്തിയിരിക്കുന്ന ഐക്യനിര എല്ലാ “മുൻധാരണ”കളെയും കീഴ്മേൽ മറിച്ചിരിക്കയാണ്. ഇന്ത്യയിലും സമാന വേദികൾ ഉയർന്നു വരേണ്ടത് അനിവാര്യമാണ്. മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തിൽ പകർത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഢംഭരത്തിൽ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എൻ്റെയും സഹധർമ്മിണിയുടെയും പാർട്ടി പ്രവേശം.
പ്രസ്ഥാനത്തിൻ്റെ സമൃദ്ധ കാലത്ത് ഏതു പാർട്ടിയിൽ ചേരാനും ഒരുപാടുപേർ കാണും. എന്നാൽ പാർട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ പാർട്ടിയുടെ കൂടെ നിൽക്കുന്ന നിസ്വാർത്ഥരായ ലക്ഷക്കണക്കിന് സഖാക്കൾക്കൊപ്പം അവരിൽ ഒരാളായി നിൽക്കാതെ മാറി നിന്നാൽ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്. കർഷകരും തൊഴിലാളികളും അധസ്ഥിതരും സ്ത്രീകളും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും സർക്കാർ ജീവനക്കാരും ചെറുകിട കച്ചവടക്കാരും വ്യാപാരികളും അദ്ധ്യാപകരും വ്യവസായികളും പ്രൊഫഷണലുകളും വിദ്യാസമ്പന്നരും ബുദ്ധിജീവികളും വിദ്യാർത്ഥികളും യുവാക്കളും പ്രവാസികളും കുട്ടികളും മദ്ധ്യവയസ്കരും വയോജനങ്ങളും എല്ലാ ജാതിമതസ്ഥരും അടങ്ങുന്ന കൂട്ടായ്മയിൽ അണിചേരുക എന്നത് ഓരോ മനുഷ്യ സ്നേഹിയുടെയും ജീവിത ധർമ്മമാണെന്നാണ് ഞങ്ങളുടെ ഉറച്ച വിശ്വാസം. ആ മഹത്തായ ദൗത്യമാണ് പാർട്ടി അംഗങ്ങളാകുന്നതിലൂടെ സഫലമാകുന്നത്.
Story Summary: Former Kerala Minister and Tavanur MLA K.T. Jaleel officially joined the CPI(M) as a member. Announcing his decision on Facebook, Jaleel stated that remaining a mere co-traveler while the party faces severe challenges would be an injustice to society.

