തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും ചേരിതിരിവുകൾക്കുമിടയിൽ പാവപ്പെട്ടവന്റെ വിശപ്പിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എം. ഷാജിയുടെ വിവാദമായ "മതമാണ് പ്രശ്നം" എന്ന പരാമർശത്തിന് ബജറ്റ് പ്രസംഗത്തിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.(Finance Minister responds to KM Shaji through Kerala Budget 2026)
മതസൗഹാർദ്ദവും വികസനവുമാണ് നവകേരളത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കിയ ധനമന്ത്രി, വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവർക്കുള്ള മറുപടിയായാണ് തന്റെ വാക്കുകൾ വിനിയോഗിച്ചത്. "മതമാണ്, മതമാണ്, മതമാണ് പ്രശ്നം എന്നല്ല; മതമല്ല, മതമല്ല, മതമല്ല പ്രശ്നം. എരിയുന്ന വയറിലെ തീയാണ് പ്രശ്നം എന്നാണ് ഈ സർക്കാരിനെ നയിക്കുന്ന ബോധ്യം." എന്ന് മന്ത്രി സഭയിൽ പ്രഖ്യാപിച്ചു.
സാധാരണക്കാരന്റെ ഉപജീവനവും ക്ഷേമവുമാണ് രാഷ്ട്രീയ തർക്കങ്ങളേക്കാൾ വലുതെന്ന് അദ്ദേഹം അടിവരയിട്ടു. വികസന രേഖയായി അവതരിപ്പിക്കപ്പെടുന്ന ബജറ്റിൽ തന്നെ സർക്കാർ തങ്ങളുടെ മതേതര നിലപാട് വ്യക്തമാക്കി.