കൊച്ചി: അങ്കമാലിയിൽ ആനയിടഞ്ഞതിനെത്തുടർന്ന് പരിക്കേറ്റ രണ്ടാം പാപ്പാൻ പ്രദീപിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രദീപിന് നിലവിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വ്യക്തമാക്കി.(Elephant attack in Angamaly, The injured mahout’s condition is satisfactory)
ആനയുടെ ആക്രമണത്തിൽ നട്ടെല്ലിനും തലയ്ക്കുമാണ് ഇയാൾക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ആനയിടഞ്ഞതിനെത്തുടർന്ന് ലോറി ഡ്രൈവർ വിഷ്ണു കൊല്ലപ്പെട്ടിരുന്നു. വിഷ്ണുവിനെ ആക്രമിച്ചതിന് പിന്നാലെയാണ് ആന പാപ്പാൻ പ്രദീപിനെയും ആക്രമിച്ചത്. പരിക്കേറ്റ പ്രദീപിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ആനയെ ഉടമ കൊല്ലത്തേക്ക് കൊണ്ടുപോയി. ആനയുടെ ആക്രമണത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളുടെയും വാഹനങ്ങൾ തകർന്നതിന്റെയും മുഴുവൻ ചിലവുകളും ആനയുടമ തന്നെ വഹിക്കും. കഴിഞ്ഞ ദിവസമാണ് അങ്കമാലിയിൽ ആന വിരണ്ടോടുകയും സമീപത്തുണ്ടായിരുന്ന ഡ്രൈവറെ ആക്രമിച്ചു കൊലപ്പെടുത്തുകയും ചെയ്തത്. മണിക്കൂറുകളോളം നീണ്ട പരിഭ്രാന്തിക്കൊടുവിലാണ് ആനയെ തളയ്ക്കാനായത്.

