തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിക്കപ്പെട്ട കെ.ബി. പ്രദീപ് രാജിവെച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്നാണ് രാജി. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതികളിലൊന്നായ സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന പ്രദീപിനെ ദേവസ്വം പ്ലീഡറായി നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. (Devaswom Special Pleader Controversy)
ശബരിമലയിലെ സ്വർണ്ണക്കൊള്ള സംബന്ധിച്ച വാർത്തകൾ പുറത്തുവന്നപ്പോൾ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തെ ന്യായീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് അഭിഭാഷകനായ കെ.ബി. പ്രദീപ് ആയിരുന്നു. സ്ഥാപനത്തിന് ക്രമക്കേടുകൾ നടത്താനുള്ള സൗകര്യമില്ലെന്ന് വാദിച്ച ഇദ്ദേഹത്തെത്തന്നെ പിന്നീട് സുപ്രധാനമായ ദേവസ്വം കേസുകളുടെ ചുമതലയുള്ള സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത് വൻ പ്രതിഷേധത്തിന് കാരണമായി. നിലവിൽ ദേവസ്വത്തിന് സ്റ്റാൻഡിംഗ് കൗൺസിലർമാരില്ലാത്തതിനാൽ പ്ലീഡറുടെ പദവിക്ക് കൂടുതൽ പ്രാധാന്യമുണ്ടായിരുന്നു. കേസ് അന്വേഷണം തുടരുന്നതിനിടയിൽ പ്രതിഭാഗം അഭിഭാഷകനെ തന്നെ ദേവസ്വം പ്ലീഡറാക്കിയത് ഔചിത്യമില്ലാത്ത നടപടിയാണെന്ന് വിമർശനം ഉയർന്നിരുന്നു. യുഡിഎഫ് സർക്കാരിന്റെ നിയമനങ്ങളിൽ വിവാദങ്ങൾ ഉയരുന്നത് ഇത് രണ്ടാം തവണയാണ്. സണ്ണി ജോസഫിന്റെ അളിയൻ പേഴ്സണൽ സ്റ്റാഫിൽ നിന്ന് രാജിവെച്ചതും നേരത്തെ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Summary: K.B. Pradeep has resigned from his position as the Devaswom Special Pleader following significant political controversy. The resignation came after the Chief Minister demanded his exit, as his appointment faced backlash for his previous association with ‘Smart Creations,’ a firm embroiled in the Sabarimala gold theft case. Critics argued that appointing a lawyer who defended the accused in an ongoing investigation to handle Devaswom cases was a major conflict of interest and highly improper.

