തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് സ്ഥിരീകരിച്ച് അന്വേഷണ റിപ്പോർട്ട്. ഗൈനക്കോളജി വിഭാഗം ഡോക്ടർ ബിന്ദു സുന്ദറിന് വീഴ്ച പറ്റിയതായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നംഗ വിദഗ്ധ സമിതി കണ്ടെത്തി.(Death of a newborn baby, Report alleges serious negligence by the doctor)
പ്രസവസമയത്ത് സിസേറിയൻ തീരുമാനമെടുക്കുന്നതിൽ ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതരമായ കാലതാമസം ഉണ്ടായി. കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ നേരത്തെ തന്നെ ശസ്ത്രക്രിയ നടത്താമായിരുന്നു. ഇതിനുള്ള സാഹചര്യം ഉണ്ടായിട്ടും കൃത്യസമയത്ത് നടപടി സ്വീകരിച്ചില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം ചികിത്സാ രേഖകളും സാഹചര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിയുടെ കുഞ്ഞാണ് പ്രസവത്തിനിടെ മരിച്ചത്. ഡോക്ടറുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് മെഡിക്കൽ കോളേജ് സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്.

