തിരുവനന്തപുരം:മന്ത്രി സജി ചെറിയാനെതിരെ എം.എം. മണി നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി സി.പി.എം നേതൃത്വം. ചടങ്ങിൽ സംഘാടകർക്ക് സംഭവിച്ച പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് നേതൃത്വം വിലയിരുത്തി.(CPM leadership on MM Mani’s remarks against Saji Cherian)
പരിപാടിയിൽ മന്ത്രി നേരിട്ടെത്താതെ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചതാണ് എം.എം. മണിയെ പ്രകോപിപ്പിച്ചത്. മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത് എന്ന് വേദിയിൽ വെച്ച് തുറന്നടിച്ച അദ്ദേഹം, ജനപ്രതിനിധികളെ എന്തിനാണ് വെറുതെ മെനക്കെടുത്തിയതെന്നും ചോദിച്ചു. തിരുവനന്തപുരത്തിരുന്ന് ഉദ്ഘാടനം നടത്തുന്നതിനെ പരിഹസിച്ച മണി, മേലാൽ തന്നെ ഇത്തരം പരിപാടികൾക്ക് ക്ഷണിക്കരുതെന്ന കർശന താക്കീതും നൽകി. ഉദ്ഘാടന ചടങ്ങുകൾ പൂർത്തിയാകുന്നതിന് മുൻപേ അദ്ദേഹം വേദി വിട്ടിറങ്ങുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കാലത്ത് മുതിർന്ന നേതാക്കൾ തമ്മിലുള്ള ഇത്തരമൊരു പരസ്യമായ പോര് ദോഷം ചെയ്യുമെന്ന ആശങ്കയിലാണ് സി.പി.എം ജില്ലാ നേതൃത്വം. ഉദ്ഘാടനം ഓൺലൈൻ വഴിയാണെന്ന വിവരം മണിയെ കൃത്യമായി അറിയിച്ചിരുന്നില്ല. മന്ത്രി എത്തില്ലെന്ന വിവരം അവസാന നിമിഷം അറിയിച്ചത് വലിയ വീഴ്ചയാണെന്ന് പാർട്ടി നിരീക്ഷിച്ചു.

