തിരുവനന്തപുരം: കേരളത്തിൽ പിഎം ശ്രീ (PM-SHRI) പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ, യു.ഡി.എഫ് സർക്കാരിനെതിരെ കടുത്ത രാഷ്ട്രീയ ആരോപണങ്ങളുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് (CPIM statement against UDF government Kerala). സംഘപരിവാറിന്റെ താല്പര്യങ്ങൾക്കനുസരിച്ചുള്ള ദേശീയ വിദ്യാഭ്യാസ നയം (NEP) കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കം ‘കോൺഗ്രസ് – ബിജെപി ഡീലിന്റെ’ (Congress-BJP Deal) ഭാഗമാണെന്ന് സി.പി.ഐ.എം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. കരിക്കുലത്തിന്റെ പേരിൽ മുൻപ് എൽ.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ച യു.ഡി.എഫ് നേതൃത്വം ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു.
“കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഈ പദ്ധതിയിൽ ഒപ്പിട്ടപ്പോൾ ‘സിപിഐഎം – ബിജെപി ഡീൽ’ എന്ന ശുദ്ധമായ നുണയാണ് യു.ഡി.എഫ് നാടുനീളെ പ്രചരിപ്പിച്ചത്. തങ്ങൾ അധികാരത്തിൽ വന്നാൽ പിഎം ശ്രീ പദ്ധതി നടപ്പാക്കില്ലെന്നും അത് അറബിക്കടലിൽ എറിയുമെന്നുമായിരുന്നു അക്കാലത്ത് വി.ഡി. സതീശനും, കെ.സി. വേണുഗോപാലും, പി.കെ. കുഞ്ഞാലിക്കുട്ടിയും ജനങ്ങളോട് പ്രസംഗിച്ചത്. എന്നാൽ അധികാരത്തിലെത്തിയപ്പോൾ ലീഗ് മന്ത്രിമാരുടെ തന്നെ നേതൃത്വത്തിൽ ഇത് നടപ്പാക്കാൻ ഒരുങ്ങുന്നത് വഴി ഇവർ ജനങ്ങളെ പൂർണ്ണമായി പറ്റിയിരിക്കുകയാണ്,” സി.പി.ഐ.എം വ്യക്തമാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സി.ബി.എസ്.ഇ സിലബസിൽ നിന്നും പാഠപുസ്തകങ്ങളിൽ നിന്നും മുഗൾ ചരിത്രവും, മഹാത്മാഗാന്ധിയെ വധിച്ചത് നാഥൂറാം വിനായക് ഗോഡ്‌സെയാണെന്ന ചരിത്ര സത്യവും കേന്ദ്രം ഒഴിവാക്കിയിരുന്നു. കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പാഠപുസ്തകങ്ങൾ ഇതിനകം കാവിവൽക്കരിച്ചു കഴിഞ്ഞു. എന്നാൽ കേരളം എന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചാണ് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുള്ളത്. കോൺഗ്രസിന്റെ ഇതേ കാവിവൽക്കരണ മാതൃകയാണോ യു.ഡി.എഫ് കേരളത്തിലും നടപ്പാക്കാൻ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും, അങ്ങനെയെങ്കിൽ അതിശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും പാർട്ടി മുന്നറിയിപ്പ് നൽകി.
മംഗലാപുരം ദുരൂഹ യാത്ര മുതൽ ആരംഭിച്ചതാണ് സമീപകാല കോൺഗ്രസ് – ബിജെപി ബന്ധമെന്നും സി.പി.ഐ.എം ആരോപിച്ചു. മുൻപ് എം.എൽ.എ ആയിരിക്കെ വി.ഡി. സതീശൻ ആർ.എസ്.എസ് സ്ഥാപക നേതാവ് ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി സംഘപരിവാറിനോടുള്ള വിധേയത്വം തെളിയിച്ചിട്ടുള്ളതാണ്. അധികാരത്തിലെത്തിയപ്പോൾ ബി.ജെ.പിക്കായി വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും, സംഘപരിവാർ അനുഭാവിയെ പ്രസ്സ് സെക്രട്ടറിയായും നിയമിച്ചു. എം.ജി സർവകലാശാലയിൽ ആർ.എസ്.എസ് അധ്യാപക നേതാവിനെ വി.സിയായും സെനറ്റിലേക്ക് 19 ആർ.എസ്.എസുകാരെയും ഗവർണ്ണർ കുത്തിനിറച്ചപ്പോൾ മുഖ്യമന്ത്രി മൗനം പാലിച്ചു. കേന്ദ്രം കേരളത്തിന് നൽകാനുള്ള 14,000 കോടി രൂപ നിഷേധിച്ചിട്ടും കേന്ദ്രത്തോടുള്ള പാദസേവ കാരണമാണ് മുഖ്യമന്ത്രി മിണ്ടാത്തതെന്നും നരേന്ദ്ര മോദിയെ കെട്ടിപ്പുണർന്ന രാഹുൽ ഗാന്ധിയുടെ മാതൃക കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മേഖലയിലെ മതനിരപേക്ഷത സംരക്ഷിക്കാൻ കേരളീയ സമൂഹം ഒറ്റക്കെട്ടായി പൊരുതുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Story Summary: The CPI(M) State Secretariat has fiercely criticized Chief Minister V.D. Satheesan’s decision to implement the PM-SHRI scheme, calling it a part of a “Congress-BJP deal.” The party accused the UDF leadership of misleading the public and minority communities in the past by falsely claiming they would scrap the project if elected. CPI(M) warned against introducing the saffronized elements of the National Education Policy into Kerala’s secular syllabus and listed out various instances alleging the UDF government’s compromise with Sangh Parivar forces.

