കോഴിക്കോട്: അവയവമാറ്റ ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കുമായി രാജ്യത്ത് നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ ആശുപത്രിക്ക് ഇന്ന് കോഴിക്കോട് തറക്കല്ലിടും. രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. ‘കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സ്ഥാപനം ആരോഗ്യവകുപ്പിന് കീഴിലാണ് പ്രവർത്തിക്കുക.(CM to lay foundation stone for India’s first organ transplant hospital in Kozhikode today)
കിഫ്ബി ഫണ്ട് ഉപയോഗിച്ച് 617 കോടി രൂപ ചെലവിട്ടാണ് ഇൻസ്റ്റിറ്റ്യൂട്ട് പണിയുന്നത്. ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കർ ഭൂമിയിൽ എട്ട് നിലകളിലായാണ് നിർമ്മാണം. എല്ലാത്തരം അവയവമാറ്റ ശസ്ത്രക്രിയകളും അനുബന്ധ സേവനങ്ങളും ഒരൊറ്റ കേന്ദ്രത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
രണ്ട് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന ആശുപത്രിയുടെ ആദ്യഘട്ടത്തിന് 299 കോടി രൂപയാണ് കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ 350 കിടക്കകൾ ആണ് ലഭ്യമാക്കുക. 14 സ്പെഷ്യാലിറ്റി ഡിപ്പാർട്ട്മെന്റുകൾ, 10 ഓപ്പറേഷൻ തിയേറ്ററുകൾ, അത്യാധുനിക ഐ.സി.യു, ഡയാലിസിസ് സെന്റർ എന്നിവയുണ്ടാകും. 99 കോടി രൂപയാണ് ഉപകരണങ്ങൾക്കായി മാത്രം മാറ്റിവെച്ചിരിക്കുന്നത്.



