തൃശ്ശൂർ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് തൃശ്ശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. ശബരിമലയിലെ സ്വർണ്ണക്കൊള്ള ആരോപിച്ചും, തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കുന്നു എന്ന് കുറ്റപ്പെടുത്തിയുമായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജെനീഷ് അടക്കമുള്ള പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.(Clashes at Collectorate march, Youth Congress state president and others arrested)
കളക്ടറേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പിരിഞ്ഞുപോകാതെ പ്രവർത്തകർ പ്രതിഷേധം തുടർന്നതോടെ പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് സ്റ്റേഷന് മുന്നിലും സംഘർഷാവസ്ഥ നിലനിന്നു. പോലീസ് മർദ്ദിച്ചെന്നാരോപിച്ച് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ സ്റ്റേഷനകത്തും പുറത്തും ഒരേപോലെ സംഘർഷം പടർന്നു. സംഘർഷത്തിൽ പരിക്കേറ്റ രണ്ട് കോൺഗ്രസ് പ്രവർത്തകരെ നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



