തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വാട്‌സ്ആപ്പ് നമ്പറുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ സന്ദേശമെത്തിയതിനെച്ചൊല്ലി വിവാദം പുകയുന്നു. ജീവനക്കാരുടെ പേര് സഹിതം അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിൽ 10% ക്ഷാമബത്ത അനുവദിച്ചതടക്കം സർക്കാർ നൽകിയ ആനുകൂല്യങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്.(Chief Minister’s message on employees’ WhatsApp, Ramesh Chennithala demands case to be filed)
ശമ്പളത്തിനും പെൻഷനുമായി സർക്കാർ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിലെ വിവരങ്ങളാണ് സന്ദേശം അയക്കാൻ ചോർത്തിയതെന്നാണ് ആരോപണം. ഔദ്യോഗിക ആവശ്യത്തിന് നൽകിയ ഫോൺ നമ്പറുകൾ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തതിന് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിവരങ്ങൾ ചോർന്നിട്ടില്ലെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഇവർ പറയുന്നത്.

