തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ടിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. റിപ്പോർട്ട് അന്തിമമല്ലെന്നും നിലവിലെ പിഴവുകൾ പരിഹരിച്ച് ഈ മാസം 27-നകം ഹൈക്കോടതിയിൽ വ്യക്തത വരുത്തിയ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.(Audit report is not final, Devaswom Board admits mistake in global Ayyappa Sangamam)
വിശദമായി പരിശോധിക്കാതെയാണ് വിവരങ്ങൾ കൈമാറിയത്. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്തതാണ് റിപ്പോർട്ടിൽ അവ്യക്തതയുണ്ടാകാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. റിപ്പോർട്ടിലെ സംശയങ്ങൾ ദൂരീകരിച്ച് വ്യക്തത വരുത്താനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ഭക്ഷണം, ഭജന സംഘങ്ങൾ എന്നിവയുടെ ചെലവുകൾ സംബന്ധിച്ച കണക്കുകളിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്.
പരിപാടിയുടെ ആകെ ചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്തും. എല്ലാ ക്ലെയിമുകളും അംഗീകരിക്കാൻ ആകില്ല. അദാനി ഗ്രൂപ്പിൽ നിന്ന് 3.85 കോടി രൂപയുടെ സ്പോൺസർഷിപ്പ് ലഭിക്കും. ബാക്കി നൽകാനുള്ള 1.15 കോടി രൂപയ്ക്കായി നേരത്തെ വാഗ്ദാനം നൽകിയ മറ്റ് സ്പോൺസർമാരെ സമീപിക്കും. ഇതിനായി ബോർഡിന്റെ ഫണ്ട് ഉപയോഗിക്കില്ല.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 7 കോടി രൂപയാണ് ഊരാളുങ്കൽ ആവശ്യപ്പെടുന്നത്. അവർ ഉപകരാർ നൽകിയതിൽ തെറ്റില്ലെന്നും എന്നാൽ അവരുടെ ബില്ലുകൾ വിശദമായി വിലയിരുത്തുമെന്നും ജയകുമാർ വ്യക്തമാക്കി. ഓഡിറ്റ് റിപ്പോർട്ടിലെ പൊരുത്തക്കേടുകൾ വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ദേവസ്വം ബോർഡിന്റെ ഈ വിശദീകരണം.



