കോഴിക്കോട്: വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ മലയോര മേഖലകളിൽ ശക്തമായ സ്വാധീനമുള്ള കർഷക സംഘടനയായ കിഫ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നു. സംസ്ഥാനത്തെ 30 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് സംഘടനയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിലെ 10 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിക്കും.(Assembly elections, Farmers’ organization KIFA enters the contest)
വയനാട്, കോഴിക്കോട്, കണ്ണൂർ, ഇടുക്കി, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ മലയോര മണ്ഡലങ്ങളിലാണ് കിഫ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിനിധീകരിക്കുന്ന കണ്ണൂരിലെ പേരാവൂരിൽ കിഫ സംസ്ഥാന അധ്യക്ഷൻ അലക്സ് ഒഴുകയിൽ തന്നെ നേരിട്ട് ജനവിധി തേടും.
മലയോര മേഖലയിലെ വന്യമൃഗ ശല്യവും കർഷകരുടെ അവഗണനയും തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചാവിഷയമാക്കാനാണ് സംഘടനയുടെ നീക്കം. പരമ്പരാഗത രാഷ്ട്രീയ മുന്നണികൾ കർഷക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് കിഫ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കും മത്സരത്തിലേക്കും നീങ്ങുന്നത്. വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ കർഷകർക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കിഫ നടത്തിയ നിയമപോരാട്ടങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.



