തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത നടപടിയിൽ സർക്കാരിനും പോലീസിനുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൃത്യമായ തെളിവുകളില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഇടപെടലുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Arrest of Thantri without evidence is suspicious, Ramesh Chennithala on Sabarimala gold theft case)
പ്രത്യേക അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശാനുസരണമാണ് പ്രവർത്തിച്ചന്നത്. തന്ത്രിയെ മനഃപൂർവം കേസിൽ കുടുക്കിയെന്നും, അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും വി.എൻ. വാസവനിലേക്കും എത്താതിരിക്കാനാണ് തന്ത്രിയെ ബലിയാടാക്കിയത് എന്നും യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ രാഷ്ട്രീയ കളി നടത്തുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതി നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടു. മുൻ ദേവസ്വം പ്രസിഡന്റ് ഗുരുതരമായ തെറ്റ് ചെയ്തിട്ടും രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചത് ഇതിന് തെളിവാണ്. ഗൂഢാലോചനയെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ജനങ്ങൾ ചുട്ട മറുപടി നൽകുമെന്നും രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി.

