അടിമാലി: അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളും സ്ത്രീകളും നിൽക്കുന്ന സ്ഥലത്തെത്തി പരസ്യമായി അസഭ്യവർഷം നടത്തിയ യുവാവിന് നേരെ കുരുമുളക് സ്പ്രേ (Adimali Private Bus Stand Drunk Man Nuisance) പ്രയോഗിച്ച് പോലീസ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അടിമാലി ടൗണിനെ പരപ്പരപ്പിലാക്കിയ ഈ നാടകീയ സംഭവം അരങ്ങേറിയത്. സ്ഥിരമായി മദ്യപിച്ച് ഈ പ്രദേശത്ത് എത്തി ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്ന യുവാവിനെതിരെയാണ് ഒടുവിൽ പോലീസ് കടുത്ത നടപടി സ്വീകരിച്ചത്.
മദ്യപിച്ചെത്തി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന സ്ത്രീകളെയും കുട്ടികളെയും വിദ്യാർത്ഥികളെയുമെല്ലാം നോക്കി അസഭ്യം പറയുന്നതും ആക്രോശിക്കുന്നതും ഇയാളുടെ പതിവ് രീതിയായിരുന്നു. മുൻപും പല തവണ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അടിമാലി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും കടുത്ത താക്കീത് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് നൽകിയ മുന്നറിയിപ്പുകൾ ഒന്നും വകവെക്കാതെ ഇയാൾ വീണ്ടും ബസ് സ്റ്റാൻഡിലെത്തി അക്രമസ്വഭാവം തുടരുകയായിരുന്നു.
വ്യാഴാഴ്ച വീണ്ടും പ്രശ്നമുണ്ടാക്കിയതോടെ വിവരമറിഞ്ഞ് പോലീസ് സംഘം ജീപ്പിൽ സ്ഥലത്തെത്തി. എന്നാൽ പോലീസിനെ കണ്ടിട്ടും പിന്മാറാൻ യുവാവ് തയ്യാറായില്ല. പോലീസ് ജീപ്പിന് ചുറ്റും നടന്ന് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച ഇയാൾ, ജീപ്പിന്റെ മുൻ സീറ്റിനടുത്തേക്ക് ചെന്ന് പോലീസുകാർക്ക് നേരെയും അസഭ്യവർഷം തുടർന്നു. ഒരു ഘട്ടത്തിൽ നിയന്ത്രണം വിട്ട് ജീപ്പിനകത്തേക്ക് തലയിട്ട് പോലീസുകാരെ അക്രമിക്കാൻ ശ്രമിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് സുരക്ഷ മുൻനിർത്തി പോലീസ് ഇയാളുടെ മുഖത്തേക്ക് പെപ്പർ സ്പ്രേ പ്രയോഗിച്ചത്. സ്പ്രേ കണ്ണിലടിച്ചതോടെ നിലവിളിച്ചുകൊണ്ട് തളർന്നുപോയ യുവാവിനെ പോലീസ് ഉടനടി ജീപ്പിലേക്ക് കയറ്റി സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Summary: The Adimali Police used pepper spray on a drunk man who created a public nuisance and verbally abused school and college students at the Adimali private bus stand on Thursday. The youth, who is a habitual troublemaker in the area, resisted the police and even approached the police jeep to hurl abuses at the officers. As he attempted to lean inside the vehicle aggressively, the police deployed pepper spray to subdue him and took him into custody.

