തിരുവനന്തപുരം: തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച കേസിൽ തന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ച നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളി. ഇതോടെ ആന്റണി രാജു കുറ്റക്കാരനാണെന്ന വിധി നിലനിൽക്കുകയും ജനപ്രതിനിധി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അയോഗ്യത തുടരുകയും ചെയ്യും.(A major setback for Antony Raju in Evidence corruption case, Petition to quash sentence dismissed)
കുറ്റക്കാരനാണെന്ന വിധി കോടതി മരവിപ്പിച്ചില്ല. അതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ നിയമസഭയിൽ തുടരുന്നതിനോ ഉള്ള നിയമതടസ്സം തുടരും. നെടുമങ്ങാട് കോടതി വിധിച്ച തടവുശിക്ഷയും പിഴയും അപ്പീൽ തീർപ്പാക്കുന്നതുവരെ കോടതി താൽക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
നെടുമങ്ങാട് കോടതിയുടെ വിധി പൂർണ്ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീലിൽ കോടതി വിശദമായ വാദം തുടരും. 1990-ൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട വിദേശ പൗരനെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ മാറ്റം വരുത്തിയെന്നാണ് കേസ്.



