ബേക്കറിയിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കവർന്ന കൊലക്കേസ് പ്രതിയായ മോഷ്ടാവിനെ പിടികൂടി
Jan 25, 2023, 18:40 IST

ആലപ്പുഴ: ബേക്കറിയിൽ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ കവർന്ന കൊലക്കേസ് പ്രതിയായ മോഷ്ടാവിനെ പിടികൂടി. കാസർകോട് ഹോസ്ദുർഗ് പാനത്താടി തുരുമ്പുകൽ വീട്ടിൽ രതീഷ് എന്ന 59-കാരനാണ് പിടിയിലായത്. കഴിഞ്ഞ 21ന് രാത്രിയായിരുന്നു മോഷണം നടന്നത്. ദേശീയപാതയിൽ കലവൂർ ബ്ലോക്ക് ജങ്ഷന് സമീപം ഹിമാലയ ബേക്കറിയിലാണ് മോഷണം നടത്തിയത്. സമീപത്തെ ധ്യാനകേന്ദ്രത്തിലേക്കെന്ന പേരിൽ എത്തുകയും വാടകവീട്ടിൽ കഴിയുകയുമായിരുന്നു. പുലർച്ച സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപ്പെടാതെ എത്തിയ ഇയാൾ പ്രധാന വാതിലിന്റെ തെക്കു വശത്തുള്ള ഷട്ടറിന്റെ പൂട്ട് അറുത്തുമാറ്റിയാണ് അകത്തുകടന്നത്. ഇരുനിലയിലായി പ്രവർത്തിക്കുന്ന ബേക്കറിയിലെ പ്രധാന കാഷ് കൗണ്ടറിലും മുകൾ നിലയിലെ പണപ്പെട്ടിയിലുംനിന്ന് പണമെടുത്തു. തുടർന്ന് സ്ഥാപന ഉടമയുടെ കാബിനിൽ കയറി ഇവിടെ ബാഗിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷത്തോളം രൂപയും കവർന്നു. സി.സി.ടി.വി കാമറകൾ തിരിച്ചുെവച്ചെങ്കിലും അതുവരെയുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി കാമറയിൽനിന്ന് ലഭിച്ച മോഷ്ടാവിന്റെ വിരലടയാളമാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് മണ്ണഞ്ചേരി പൊലീസ് കാസർകോട് ഇയാളുടെ വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. മൂന്ന് ലക്ഷത്തോളം രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.