തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പദ്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നു. നേരത്തെ വട്ടിയൂർക്കാവിൽ പദ്മജയുടെ പേര് ഉയർന്നു കേട്ടിരുന്നെങ്കിലും, സ്വന്തം തട്ടകമായ തൃശൂരിൽ തന്നെ മത്സരിക്കാനാണ് പാർട്ടി നിർദ്ദേശമെന്നാണറിയുന്നത്.(Will Padmaja Venugopal contest for BJP in Thrissur?)
പാർട്ടിയിൽ നിന്ന് ഔദ്യോഗിക നിർദ്ദേശം ലഭിച്ചിട്ടില്ലെങ്കിലും നേതൃത്വം ആവശ്യപ്പെട്ടാൽ തൃശൂരിൽ മത്സരിക്കാൻ തയ്യാറാണെന്ന് പദ്മജ വേണുഗോപാൽ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയേക്കുമെന്ന വാർത്തകൾക്കിടെയാണ് പദ്മജയുടെ മണ്ഡലമാറ്റം ചർച്ചയാകുന്നത്.
അതേസമയം, മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ പാലക്കാട് മണ്ഡലത്തിലോ കായംകുളത്തോ മത്സരരംഗത്തിറങ്ങാനാണ് സാധ്യത. നിലവിൽ പാലക്കാടിനാണ് മുൻഗണന നൽകുന്നത്. നിലവിൽ 30 മണ്ഡലങ്ങളിലേക്കുള്ള പ്രാഥമിക സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത് സ്ഥാനാർത്ഥിയായേക്കും. കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കാനാണ് സാധ്യത. വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ. ശ്രീലേഖയുടെയോ കൃഷ്ണകുമാറിന്റെയോ പേരുകളാണ് പരിഗണനയിലുള്ളത്. മലമ്പുഴയിൽ സി. കൃഷ്ണകുമാറും പാലായിൽ ഷോൺ ജോർജും തിരുവല്ലയിൽ അനൂപ് ആന്റണിയും ജനവിധി തേടിയേക്കും.

