തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിധി നിർണ്ണയിക്കുന്ന വോട്ടെണ്ണൽ നാളെ നടക്കും. ഭരണത്തുടർച്ചയോ അതോ അട്ടിമറി വിജയത്തിലൂടെയുള്ള ഭരണമാറ്റമോ എന്ന് നാളെയറിയാം. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. വോട്ടെണ്ണൽ പ്രക്രിയ സുഗമമായി പൂർത്തിയാക്കാൻ സംസ്ഥാനത്തുടനീളം 15,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.(Who will rule Kerala? Tomorrow is the day of judgement, Counting of votes from 8 am
തരംഗമുണ്ടായാൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്നും, ചുരുങ്ങിയത് 85 സീറ്റുകളോടെ അധികാരം പിടിക്കുമെന്നും യു.ഡി.എഫ് ക്യാമ്പ് ഉറച്ചു വിശ്വസിക്കുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായത് പ്രതിപക്ഷത്തിന് വലിയ ആവേശം നൽകിയിട്ടുണ്ട്.
എക്സിറ്റ് പോൾ പ്രവചനങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന ഇടതുമുന്നണി, ഭരണത്തുടർച്ചയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. കടുത്ത പോരാട്ടത്തിലും 75 സീറ്റുകൾ വരെ നേടി അധികാരം നിലനിർത്താമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.
സംസ്ഥാനത്ത് ഇത്തവണ അക്കൗണ്ട് വിപുലീകരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൻ.ഡി.എ. നേമവും കഴക്കൂട്ടവും നിലനിർത്തുന്നതിനൊപ്പം ഏതാനും മണ്ഡലങ്ങളിൽ കൂടി അട്ടിമറി വിജയം നേടാനായാൽ അത് നിർണ്ണായകമാകുമെന്ന് ബി.ജെ.പി കരുതുന്നു. തിരുവനന്തപുരം ജില്ലയിലെ നേമത്തെ പോരാട്ടം ബി.ജെ.പിക്ക് അഭിമാനപ്രശ്നമാണ്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ ഫലം എങ്ങോട്ട് തിരിയുമെന്നത് കേരളം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നാളെ ഉച്ചയോടെ സംസ്ഥാനത്തെ ഭരണചിത്രം വ്യക്തമാകും.

