കൊച്ചി: യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിക്കായി ഏറ്റെടുത്ത ഭൂമി ഡി-നോട്ടിഫൈ ചെയ്ത് ഉടമകൾക്ക് തിരിച്ചുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.(VD Satheesan will not implement the Silver Line under any circumstances)
കിഫ്ബി വെറും പരസ്യ ഏജൻസിയായി മാറിയിരിക്കുകയാണ്. ഒരു പ്രയോജനവുമില്ലാത്ത കിഫ്ബിയും ലാഭത്തിലായിരുന്ന ബാങ്കുകളെ തകർച്ചയിലാക്കിയ കേരള ബാങ്ക് വിഷയവും യുഡിഎഫ് പുനഃപരിശോധിക്കും. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷം ഫണ്ട് നൽകിയിട്ടുണ്ടെന്നും, കണക്ക് ചോദിക്കുന്നവർ ആദ്യം രക്തസാക്ഷി ഫണ്ട് തട്ടിച്ചതിന്റെ കണക്ക് പറയണമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും പിണറായി വിജയനും ഭരണം നടത്തിയത് സ്വന്തം കുടുംബത്തിന് വേണ്ടിയാണെന്ന് രേവന്ത് റെഡ്ഢി ആരോപിച്ചു. തെലങ്കാനയിലെ കോൺഗ്രസ് ഗ്യാരന്റികളെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയിട്ടും തെലങ്കാന ആർടിസി ലാഭത്തിലാണ്. തെലങ്കാനയിലെ ഭരണ നേട്ടങ്ങൾ നേരിട്ട് വന്ന് കാണാൻ മുഖ്യമന്ത്രി പിണറായി വിജയനെ രേവന്ത് റെഡ്ഢി വെല്ലുവിളിച്ചു. ഇതിനായി എല്ലാ സൗകര്യവും ഒരുക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നൽകിയ വാഗ്ദാനങ്ങൾ കേരളത്തിൽ നടപ്പിലാക്കുമെന്നത് തന്റെ കൂടി ‘ഗ്യാരണ്ടി’യാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

