കണ്ണൂർ: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലമായി പേരാവൂർ മാറുന്നു. കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫും, മുൻ മന്ത്രി കെ.കെ. ശൈലജയും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം പേരാവൂരിനെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിക്കുകയാണ്.(The star fight in Peravoor will be heated, dummy candidates poses challenge to Sunny Joseph and KK Shailaja)
ഇരുമുന്നണികളെയും ഒരുപോലെ ആശങ്കയിലാക്കുന്നത് അപര സ്ഥാനാർത്ഥികളുടെ സാന്നിധ്യമാണ്. കടുത്ത മത്സരത്തിൽ വോട്ടുകൾ ഭിന്നിക്കുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന ഭയം ക്യാമ്പുകളിലുണ്ട്. സി. ശൈലജ, ശൈലജ എ.വി. എന്നിവരാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേരിനോട് സാമ്യമുള്ളവർ. എറണാകുളം വരാപ്പുഴ സ്വദേശി സണ്ണി ജോസഫ്, സണ്ണി എന്നിവരും മത്സരരംഗത്തുണ്ട്.
ഹാട്രിക് തികച്ച സണ്ണി ജോസഫ് ഇത്തവണ നാലാം ഊഴത്തിനാണ് ശ്രമിക്കുന്നത്. പൈലി വാത്യാട്ടാണ് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ തവണത്തെ 3,400 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണയും നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ ‘ടീച്ചർ’ ഇഫക്റ്റിലൂടെ മണ്ഡലം ചുവപ്പിക്കാമെന്ന് എൽ.ഡി.എഫും കണക്കുകൂട്ടുന്നു. വോട്ടർമാരുടെ ചെറിയൊരു മനമാറ്റം പോലും നിർണ്ണായകമാകുന്ന പേരാവൂരിൽ ഇത്തവണ എന്താകും സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

