തിരുവനന്തപുരം: കേരളത്തെ പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും ഭരണത്തുടർച്ചയ്ക്കായി സംസ്ഥാനത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.(People are united for the continuation of the government, says CM Pinarayi Vijayan)
പ്രതിപക്ഷം വർഗീയതയെ കൂട്ടുപിടിച്ച് അസത്യപ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ പ്രകടനപത്രികകൾ നൽകിയ ശേഷം അവ ചവറ്റുകൊട്ടയിലെറിയുന്ന സംസ്കാരമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ആ രീതി ഇന്ന് മാറിയെന്നും വാഗ്ദാനങ്ങൾ നടപ്പിലാക്കുന്ന വിശ്വസ്തതയാണ് സർക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഭരണകാലത്ത് കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ തകർച്ചയിലായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 18 മാസത്തോളം ക്ഷേമ പെൻഷനുകൾ മുടങ്ങിയ സാഹചര്യം അന്നുണ്ടായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും ജനങ്ങൾ തങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റേത് കൃത്യതയോടെയുള്ള നിലപാടാണെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കിയാലും ഇടതുമുന്നണിയെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ഒരു പ്രചാരണ വിഷയമാക്കണോ എന്നത് ഓരോ രാഷ്ട്രീയ പാർട്ടികൾക്കും തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ടി അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകളൊന്നുമില്ലെന്ന്അദ്ദേഹം ഓർമ്മിപ്പിച്ചു.

