തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഗവർണ്ണർ സ്ഥാനം ഒഴിഞ്ഞപ്പോൾത്തന്നെ വ്യക്തമാക്കിയതാണെന്നും തനിക്ക് സീറ്റ് നിഷേധിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ദൗർഭാഗ്യകരമാണെന്നും മുതിർന്ന ബിജെപി നേതാവ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. രാഷ്ട്രീയ പ്രവർത്തനം എന്നാൽ എംഎൽഎയോ എംപിയോ ആകുക എന്നതല്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ചെങ്ങന്നൂർ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.(It is unfortunate to spread the news that I was denied a seat by BJP, says PS Sreedharan Pillai)
ബിജെപി ഇന്ന് 39 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. ആറന്മുള: കുമ്മനം രാജശേഖരൻ, കുണ്ടറ: റോബിൻ രാധാകൃഷ്ണൻ, ഗുരുവായൂർ: ബി. ഗോപാലകൃഷ്ണൻ, ധർമ്മടം: കെ. രഞ്ജിത്ത്, കൊല്ലം: ഡോ. പ്രതാപ്, തൃത്താല: വി. ഉണ്ണികൃഷ്ണൻ, നാട്ടിക: സി.സി. മുകുന്ദൻ എന്നിങ്ങനെയാണിത്. തിരുവനന്തപുരം സെൻട്രൽ, കണ്ണൂർ എന്നീ മണ്ഡലങ്ങൾ നിലവിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
മറ്റ് മുന്നണികളിൽ സ്ഥാനാർത്ഥിത്വത്തിനായി നേതാക്കൾ പാർട്ടി വിടുന്നതിനെ ശ്രീധരൻ പിള്ള രൂക്ഷമായി വിമർശിച്ചു. തത്വസംഹിതകൾ നിരാകരിച്ചുള്ള ഇത്തരം നീക്കങ്ങൾ രാഷ്ട്രീയത്തിന്റെ വികൃതമുഖമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

