ആലപ്പുഴ: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കെ. സുധാകരൻ പാർട്ടി വിടുമെന്ന വാർത്തകൾ രമേശ് ചെന്നിത്തല തള്ളി. ഇന്ന് രാവിലെ സുധാകരൻ തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കോൺഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കുമെന്നൊക്കെയുള്ള പ്രചാരണം വെറും വാർത്തകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(I don’t believe K Sudhakaran will leave the party, says Ramesh Chennithala)
സിപിഎമ്മിനെപ്പോലെ ഒരു പ്രാദേശിക പാർട്ടിയല്ല കോൺഗ്രസ്. സ്ഥാനാർത്ഥി നിർണ്ണയത്തിന് കൃത്യമായ നടപടിക്രമങ്ങളുണ്ട്. ഹൈക്കമാൻഡ് ആണ് എംപിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. തിരഞ്ഞെടുപ്പ് ഇത്ര പെട്ടെന്ന് പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നില്ല, അതാണ് പട്ടിക വരാൻ അല്പം വൈകാൻ കാരണം. പട്ടിക ഇന്ന് തന്നെ പുറത്തുവരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാകുന്നതോടെ മുന്നണി വലിയ ആത്മവിശ്വാസത്തോടെ പ്രചാരണ രംഗത്ത് സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഗൗരവകരമാണ്. അദ്ദേഹത്തിന്റെ നിലപാട് അതിൽ വ്യക്തമാണ്. ജി. സുധാകരനെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ യുഡിഎഫ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

