കൊല്ലം: പുനലൂർ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത ഭീഷണി ഒഴിഞ്ഞു. വിമതനായി മത്സരിക്കാനില്ലെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സഞ്ജയ് ഖാൻ വ്യക്തമാക്കി. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചയെത്തുടർന്നാണ് നാടകീയമായ പിന്മാറ്റം.(Congress rebel threat in Punalur averted, Sanjay Khan withdraws)
മുസ്ലീം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് ഇന്ന് സ്വതന്ത്രനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായിരുന്നു സഞ്ജയ് ഖാന്റെ തീരുമാനം. പ്രാദേശികമായ അനുനയ നീക്കങ്ങളൊന്നും ഫലം കാണാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടത്. യുഡിഎഫ് തീരുമാനപ്രകാരം മണ്ഡലത്തിൽ ലീഗ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് സഞ്ജയ് ഖാൻ അറിയിച്ചു.
പുനലൂർ സീറ്റ് മുസ്ലീം ലീഗിന് തന്നെ നൽകാൻ തീരുമാനിച്ചതോടെയാണ് കോൺഗ്രസിനുള്ളിൽ പ്രതിഷേധം പുകഞ്ഞത്. ആദ്യം ഡിസിസി ഭാരവാഹിയായ നെൽസൺ സെബാസ്റ്റ്യനെ വിമതനായി പ്രഖ്യാപിച്ചിരുന്നെങ്കിലും അത് പിൻവലിപ്പിച്ചിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് സഞ്ജയ് ഖാൻ വീണ്ടും വിമത നീക്കവുമായി രംഗത്തെത്തിയത് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി.

