HomeIran Israel Conflictപഴയ വിവരങ്ങൾ വെച്ച് ആക്രമണത്തിന് അനുമതി: ഇറാനിൽ 168 കുട്ടികൾ കൊല്ലപ്പെട്ട...

പഴയ വിവരങ്ങൾ വെച്ച് ആക്രമണത്തിന് അനുമതി: ഇറാനിൽ 168 കുട്ടികൾ കൊല്ലപ്പെട്ട സ്കൂൾ ആക്രമണം US കമാൻഡർമാരുടെ പിഴവെന്ന് റിപ്പോർട്ട് | US Iran War

വാഷിംഗ്ടൺ: ഇറാനിൽ 168 കുട്ടികളടക്കം ഇരുന്നൂറോളം പേരുടെ മരണത്തിനിടയാക്കിയ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈലാക്രമണം അമേരിക്കൻ സൈനിക കമാൻഡർമാരുടെ ഗുരുതരമായ വീഴ്ച മൂലമെന്ന് റിപ്പോർട്ട്. ആക്രമണ ലക്ഷ്യങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ വർഷങ്ങൾ പഴക്കമുള്ളതാണെന്നും അവ പുനഃപരിശോധിക്കേണ്ടതുണ്ടെന്നുമുള്ള ഡാറ്റാബേസിലെ കർശന മുന്നറിയിപ്പുകൾ അവഗണിച്ചാണ് മുതിർന്ന യുഎസ് സൈനിക കമാൻഡർമാർ ആക്രമണത്തിന് അനുമതി നൽകിയതെന്ന് വിഷയവുമായി ബന്ധപ്പെട്ട മൂന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വെളിപ്പെടുത്തി. യുദ്ധത്തിന്റെ തുടക്കത്തിൽ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടിക വേഗത്തിൽ തയ്യാറാക്കാനുള്ള തിടുക്കത്തിലാണ് കമാൻഡർമാർ ഈ മുന്നറിയിപ്പുകൾ അവഗണിച്ചത്.(US Iran War Intel Blunder Led To School Attack Killing 168 Children Report)

ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് ദക്ഷിണ ഇറാനിലെ മിനാബിലുള്ള ‘അൽ-ഷജറ അൽ-ത്വയ്യിബ’ സ്കൂളിന് നേരെ അമേരിക്കൻ സൈന്യം മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ 168 കുട്ടികളും 14 അധ്യാപകരുമടക്കം നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം നടന്ന യുഎസ്-ഇറാൻ യുദ്ധത്തിൽ ഏറ്റവും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ട ദാരുണമായ സംഭവമായിരുന്നു ഇത്.

സ്കൂളിനോട് ചേർന്ന് കിടക്കുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ സൈനിക താവളം ലക്ഷ്യമിട്ടാണ് യുഎസ് മിസൈൽ അയച്ചത്. 2013-ലെ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം ഈ സ്കൂളും സൈനിക താവളവും ഒരേ കോമ്പൗണ്ടിന്റെ ഭാഗമായിരുന്നു. എന്നാൽ 2016-ൽ ഇവിടെ മതിൽ കെട്ടി സ്കൂൾ വേർതിരിക്കുകയും പ്രത്യേക പ്രവേശന കവാടം നിർമ്മിക്കുകയും ചെയ്തിരുന്നു. 10 വർഷത്തിലധികം പഴക്കമുള്ള വിവരങ്ങൾ വെച്ചാണ് യുഎസ് കമാൻഡർമാർ ആക്രമണത്തിന് അനുമതി നൽകിയത്.

പെന്റഗണിന്റെ ടാർഗെറ്റിംഗ് ഡാറ്റാബേസുകളായ MIDB, MARS എന്നിവയിൽ ഈ വിവരങ്ങൾ കൃത്യമല്ലാത്തതാണെന്നും അപ്ഡേറ്റ് ചെയ്യണമെന്നുമുള്ള മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ വേഗത കൂട്ടാനായി കമാൻഡർമാർ ഇത് മറികടക്കുകയായിരുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അധികാരമേറ്റ ശേഷം സിവിലിയൻ നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള പ്രത്യേക വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണത്തിൽ 90 ശതമാനത്തിലധികം വെട്ടിക്കുറവ് വരുത്തിയിരുന്നു. സെൻട്രൽ കമാൻഡിൽ ഈ വിഭാഗത്തിൽ 10 പേരുണ്ടായിരുന്ന സ്ഥാനത്ത് ഒരാളായി ചുരുക്കിയതും ഇത്തരം ഒരു ദുരന്തത്തിലേക്ക് നയിക്കാൻ കാരണമായി. ആക്രമണം നടന്ന് ദിവസങ്ങൾക്കകം തന്നെ പഴയ വിവരങ്ങൾ ഉപയോഗിച്ചതിനാലാണ് ഈ പിഴവ് സംഭവിച്ചതെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Story Summary

US military commanders bypassed critical database warnings about outdated intelligence and approved strikes in Iran, directly leading to an accidental February missile attack on the Shajareh Tayyiba school that killed nearly 200 people, including 168 children. Months later, the Pentagon has yet to release its investigation findings into the tragic incident.

Clickable Info Box