ടെഹ്‌റാൻ: അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ തങ്ങളുടെ ഉപാധികൾ പുതുക്കി നൽകാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആണവ വിഷയം ചർച്ചകളുടെ അവസാന ഘട്ടത്തിൽ മാത്രം പരിഗണിച്ചാൽ മതിയെന്ന ഇറാന്റെ നിർദ്ദേശം അമേരിക്ക തള്ളിയതോടെയാണിത്. നിലവിലെ പ്രതിസന്ധികൾക്കിടയിലും നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകൾ സജീവമാണെന്നാണ് സൂചനകൾ.(Iran to renew conditions for peace talks, Decisive moves)
ആക്രമിക്കില്ലെന്ന സുരക്ഷാ ഗ്യാരണ്ടി ലഭിച്ചാൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നതും ആണവ നിയന്ത്രണങ്ങളും പരിഗണിക്കാമെന്നായിരുന്നു ഇറാന്റെ ആദ്യ നിലപാട്. എന്നാൽ ആണവ നയത്തിൽ വിട്ടുവീഴ്ചയില്ലാതെ ചർച്ചയില്ലെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, പരമോന്നത നേതാവ് അലി ഖമേനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇറാൻ വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ച ഉപാധികൾ മധ്യസ്ഥ രാജ്യങ്ങൾ വഴി അമേരിക്കയ്ക്ക് കൈമാറും.
അതിനിടെ, ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ട് അമേരിക്ക ഉപരോധം കടുപ്പിച്ചു. ഇറാന്റെ ഷാഡോ ബാങ്കിങ് ശൃംഖല വഴി ഫണ്ട് എത്തിക്കാൻ സഹായിച്ച 35 കമ്പനികൾക്കും വ്യക്തികൾക്കും കഴിഞ്ഞ ദിവസം യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏർപ്പെടുത്തി.

