This Content Is Only For Subscribers
ഗുഹകൾ പലതരമുണ്ട്, വലുതും ചെറുതുമായി ഗുഹകൾ നമ്മുടെ കൊച്ചു കേരളത്തിൽ നിരവധിയാണ്. എന്നാൽ കേരളത്തേക്കാൾ വലിപ്പമുള്ള ഒരു ഗുഹയുണ്ടെന്ന് അറിയാമോ? കേരളത്തെ തന്നെ വിഴുങ്ങുവാൻ കെൽപ്പുള്ള മാമത്ത് ഗുഹ (Mammoth Cave), ലോകത്തിലെ ഏറ്റവും വലിയ ഗുഹയാണിത്.
മാമോത്ത് ഗുഹയുടെ നിലവിലെ നീളം 426 മൈലാണ്, അതായത് 686 കിലോമീറ്റർ. ഈ നീളം ഇതുവരെ മനുഷ്യർ നടത്തിയ പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയതാണ്, ചിലപ്പോൾ ഈ ഗുഹഭീമന്റെ നീളം ഇതിലും കൂടുതലായിരിക്കും.അമേരിക്കയിലെ സെൻട്രൽ കെൻ്റക്കിയിൽ സ്ഥിതി ചെയ്യുന്ന മാമത്ത് കേവ് നാഷണൽ പാർക്ക് ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗുഹാ സംവിധാനമാണ്. ഗുഹയുടെ പ്രധാന ഘടന ചുണ്ണാമ്പുകല്ലാണ്.
ഗുഹയുടെ നീളം പോലെത്തന്നെ അത്രകണ്ട് പഴക്കവും ഈ ഭീമൻഗുഹയ്ക്കുണ്ട് . മാമത്ത് ഗുയെക്കുറിച്ച് ആധുനിക മനുഷ്യലോകം അറിയുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ്. എങ്കിലും അതിനും എത്രയോ വർഷങ്ങൾ മുൻപ് തന്നെ മനുഷ്യ ജീവന്റെ വാസസ്ഥലമായിരുന്നു ഇത്. 10,000 – 8,000 ബിസിഇ, പാലിയോഇന്ത്യൻ കാലഘട്ടം മുതൽ ഈ ഗുഹയിൽ ആദിമ മനുഷ്യർ വസിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിരവധി തെളിവുകൾ മാമത്ത് ഗുഹയിൽ നിന്നും തന്നെ ലഭിച്ചിരുന്നു. ആദിമ മനുഷ്യർ കൂടാതെ നിരവധി തദ്ദേശീയ ഗോത്രങ്ങളും ഈ ഗുഹയെ വാസസ്ഥലമാക്കിയിരുന്നു. മാമോത്ത് ഗുഹയിൽ നടത്തിയ ഖനനത്തിൽ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ, കത്തികൾ, അമ്പടയാളങ്ങൾ, മൺപാത്ര കഷ്ണങ്ങൾ, അഗ്നികുണ്ഡങ്ങൾ, അടുപ്പുകൾ എന്നിവ കണ്ടെത്തിയിരുന്നു. ആദ്യകാലങ്ങളിൽ വേട്ടയാടുവാൻ, ഭക്ഷണം തയ്യാറാക്കാൻ എന്നിവയ്ക്കായി ഗുഹ ഉപയോഗിച്ചിരുന്നുവെന്ന് ഈ പുരാവസ്തുക്കൾ തെളിയിക്കുന്നു. ചെറോക്കി, ചിക്കാസാവ്, ഷവോനി, ഒസാജ് എന്നിങ്ങനെ ഗോത്ര വർഗ്ഗങ്ങൾ മാമോത്ത് ഗുഹയിൽ ജീവിച്ചത്തിന്റെ നിരവധി തെളിവുകൾ ലഭിച്ചിരുന്നു. പുരാതന രീതിയിൽ സംസ്കരിച്ച നിരവധി മമ്മികളും, മറ്റു ശവ ശരീരങ്ങളും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കൊളോണിയൽ കാലവും മാമോത്ത് ഗുഹയും
ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് മുതൽക്കെ മനുഷ്യരുടെ സാന്നിധ്യം മാമോത്ത് ഗുഹയിൽ ഉണ്ടായിരുന്നു എങ്കിലും കൊളോണിയൽ കാലത്താണ് ഈ ഭീമൻ ഗുഹയെ പറ്റി ലോകം കൂടുതൽ അറിയുന്നത്.
കൊളോണിയൽ കാലഘട്ടം (1700-1800) മാമോത്ത് ഗുഹയുടെ രഹസ്യങ്ങൾ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. കെൻ്റക്കി വേട്ടക്കാരനായ ജോൺ ഹൂച്ചിൻസ്, 1791-ൽ മുറിവേറ്റ മാനിനെ പിന്തുടരുന്നതിനിടെ മാമോത്ത് ഗുഹയുടെ പ്രവേശന കവാടത്തിൽ എത്തിപ്പെടുകയായിരുന്നു. ജോൺ ക്രോഗൻ, സ്റ്റീഫൻ ബിഷപ്പ് എന്നിവരുൾപ്പെടെ തുടർന്നുള്ള പര്യവേക്ഷകർ ഗുഹയെ കൂടുതൽ മാപ്പ് ചെയ്യുകയും ഗുഹയുടെ കൂടുതൽ ആഴങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്തു .
കൊളോണിയൽ കാലത്തു തന്നെ അടിമകളെ കൊണ്ടായിരുന്നു ഗുഹയിൽ പര്യവേക്ഷണം നടത്തിയിരുന്നത്. അപകടകരമായ ഗുഹയിലൂടെ സഞ്ചരിച്ച്, ഗുഹയ്ക്കുള്ളിൽ കണ്ടതെല്ലാം രേഖപ്പെടുത്തുക എന്നതായിരുന്നു അടിമകളുടെ പ്രധാന ജോലി. ഇത്തരത്തിൽ 19-ആം നൂറ്റാണ്ടിൽ ഗുഹയെക്കുറിച്ച് കൂടുതൽ നിർണ്ണായകമായി വിവരണങ്ങൾ നടത്തിയതും അടിമയായിരുന്ന ,പിൽകാലത്ത് മോചിപ്പിക്കപ്പെട്ട സ്റ്റീഫൻ ബിഷപ്പായിരുന്നു. സ്റ്റീഫൻ ബിഷപ്പ് ഗുഹയുടെ അകത്തുള്ള പുതിയ വഴികൾ കണ്ടെത്തി, ഗുഹയുടെ വിശദമായ മാപ്പുകൾ തന്നെ സൃഷ്ടിച്ചു. ബിഷപ്പിൻ്റെ കണ്ടുപിടിത്തങ്ങൾ ഗുഹയുടെ ജനപ്രീതിക്കും ശാസ്ത്രീയ ധാരണയ്ക്കും ഗണ്യമായ സംഭാവനകൾ നൽകിയിരുന്നു. സ്റ്റീഫൻ ബിഷപ്പ് മാമോത്ത് ഗുഹയിലൂടെ 26 മൈലുകളാണ് സഞ്ചരിച്ചത്. സ്റ്റീഫൻ സഞ്ചരിച്ച ഈ മൈലുകൾ മാമോത്ത് ഗുഹയുടെ പകുതിയുടെ പകുതി പോലും ആയിരുന്നില്ല.
മാമോത്ത് ഗുഹയിൽ നിന്നും സോൾട്ട്പിറ്റർ എന്ന രാസവസ്തു ഖനനം ചെയ്ത് എടുത്തിരുന്നു. 1812ലെ യുദ്ധസമയത്തും അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്തും പ്രധാന വെടിമരുന്ന് ഘടകമായ സോൾട്ട്പീറ്ററിനായി മാമോത്ത് ഗുഹയിൽ നിന്നും വൻ തോതിൽ തന്നെ യുഎസ് ഗവൺമെൻ്റും കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയും ചേർന്ന് ഗുഹയുടെ അതിലോലമായ ആവാസവ്യവസ്ഥയ്ക്കും രൂപങ്ങൾക്കും കേടുപാടുകൾ വരുത്തി സോൾട്ട്പിറ്റർ വേർതിരിച്ചെടുത്തു.
1830 കളിൽ ജോൺ ക്രോഗൻ എന്ന ധനികനായ ലൂയിസ്വില്ലെ വ്യവസായി ഗുഹ സ്വന്തമാക്കുകയും, സഞ്ചാരികൾക്കായി ഈ ഗുഹ തുറന്നുകൊടുക്കുകയും ചെയ്തു . 1840 കളുടെ തുടക്കത്തോടെ മാമോത്ത് ഗുഹയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുവാൻ ആരംഭിക്കുന്നു. 1941-ൽ അമേരിക്കൻ പ്രസിഡന്റായിരുന്ന ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ് മാമോത്ത് ഗുഹയെ ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കുന്നു.
ഗുഹയുടെ ഉത്ഭവം
മാമോത്ത് ഗുഹ ദശലക്ഷക്കണക്കിന് വർഷങ്ങളായി അമ്ലജലം അലിഞ്ഞുചേർന്ന ചുണ്ണാമ്പുകല്ലായി രൂപപ്പെട്ടു. മഴവെള്ളം ചുണ്ണാമ്പുകല്ലിലേക്ക് ഒലിച്ചിറങ്ങി, വിള്ളലുകളും പാതകളും സൃഷ്ടിച്ച് വിശാലമായ ഗുഹകളിലേക്ക് വ്യാപിച്ചു. പുരാതന കടൽ നിക്ഷേപങ്ങളിൽ നിന്ന് ഉത്ഭവിച്ച ചുണ്ണാമ്പുകല്ല് കാലക്രമേണ നശിക്കുകയും, ഗുഹയുടെ 400 മൈലിൽ അധികം പാതകൾ രൂപപ്പെട്ടു. ഈ പ്രകൃതിദത്ത പ്രക്രിയ 350 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാകാം എന്ന് കരുതപ്പെടുന്നു.
അത്ഭുതങ്ങളുടെ കലവറ
പ്രകൃതി ഒളിപ്പിച്ച അത്ഭുതങ്ങളുടെ കലവറ എന്ന് തന്നെ മാമോത്ത് ഗുഹയെ വിശേഷിപ്പിക്കുവാൻ കഴിയും. വിശാലമായ ഗുഹാ സംവിധാനം ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ഗുഹാ ആവാസവ്യവസ്ഥകളിൽ ഒന്നാണ്. മാമോത്ത് ഗുഹയിൽ 130 ഓളം ജീവജാലകങ്ങളെ കാണുവാൻ സാധിക്കും. ഉപരിതലത്തിൽ നിന്നുള്ള ഊർജ്ജത്തെ ആശ്രയിച്ചാണ് ഓരോ സൂക്ഷ്മജീവികളും ജീവിക്കുന്നത്.
മറ്റെവിടെയും കാണപ്പെടാത്ത അപൂർവ്വവും തദ്ദേശീയവുമായ ഇനങ്ങളുടെ ആവാസ കേന്ദ്രമാണ് മാമോത്ത് ഗുഹ. ബ്ലൈൻഡ്ഫിഷ്, കേവ് ഷ്രിമ്പ്, സതേൺ കേവ്ഫിഷ്, കേവ് ക്രിക്കറ്റ്, മാമോത്ത് കേവ് ഐസോപോഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഗുഹയിൽ വസിക്കുന്ന സലമാൻഡർ, കെന്റക്കി ഗുഹ വവ്വാലുകൾ പ്രത്യേക ഗുഹ ചിലന്തികൾ തുടങ്ങിയ മറ്റ് സവിശേഷ ഇനങ്ങളും ഗുഹയിൽ വസിക്കുന്നു. കൂടാതെ, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ അതുല്യമായ സൂക്ഷ്മാണുക്കൾ ഗുഹയുടെ ഇരുണ്ട അന്തരീക്ഷം എന്നിവയിൽ തഴച്ചുവളരുന്നു. ഈ ജീവിവർഗ്ഗങ്ങൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി പരിണാമം പ്രാപിക്കുകയും ഗുഹയുടെ അവസ്ഥകൾക്ക് അനുസൃതമായി മാറുകയും മാമോത്ത് ഗുഹയെ ആകർഷകവും ജൈവവൈവിധ്യമുള്ളതുമായ ആവാസവ്യവസ്ഥയാക്കി മാറ്റുകയും ചെയ്യുന്നു. കൂടാതെ 130 വന്യജീവികളുടെ ആവാസ കേന്ദ്രമാണ് ഇവിടം.
വളരുന്ന ഗുഹ
ഗുഹയിലെ 5000 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നവർ പോലും കരുതിയിട്ട് ഉണ്ടാകില്ല ഇത് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഗുഹയാകും എന്ന്. 1969- ൽ ഗുഹയുടെ രേഖപ്പെടുത്തിയ നീളം 105 കിലോമീറ്ററായിരുന്നു, ഈ നീളമാണ് ലോകത്തിലെ ഏറ്റവും നീളമുള്ള ഗുഹയെന്ന തലക്കെട്ട് മാമോത്ത് ഗുഹയ്ക്ക് നൽകിയത്. 1972 -ൽ 243 മൈലുകൾ മാപ്പ് ചെയ്യപ്പെട്ടു. 1983-ൽ 316 മൈലുകളും മാപ്പു ചെയ്യപ്പെട്ടു. അങ്ങനെ തുടർച്ചയായ വർഷങ്ങളിൽ നടത്തിയ പര്യവേക്ഷണത്തിൽ മാമോത്ത് ഗുഹയുടെ കൂടുതൽ ദൂരങ്ങൾ കണ്ടെത്തുന്നുണ്ട്. ഈസ്റ്റേൺ കേവേഴ്സ് അസോസിയേഷൻ, നാഷണൽ സ്പെലിയോളജിക്കൽ സൊസൈറ്റി, മാമോത്ത് കേവ് നാഷണൽ പാർക്ക് ജീവനക്കാർ എന്നിവർ ഗുഹയുടെ ഭൂപടം അപ്ഡേറ്റ് ചെയ്യുന്നതിന് പതിവായി സർവേകൾ നടത്തുന്നു. അവസാനമായി 2020- ൽ നടത്തിയ സർവേയിലാണ് നിലവിലെ നീളം രേഖപ്പെടുത്തിയത്. ഇനിയും കണ്ടെത്താത്ത 600 മൈൽ ഉണ്ടെന്ന് ജിയോളജിസ്റ്റുകൾ കരുതുന്നു. വരും വർഷങ്ങളിലെ സർവേകൾ ഗുഹയുടെ കൂടുതൽ നീളം അളക്കുവാൻ സാധിക്കുമെന്ന് കരുതുന്നു.
ഒരുപക്ഷെ ഇനിയും ഒരുപാട് അത്ഭുതങ്ങൾ ഉള്ളിലൊളിപ്പിച്ചിട്ടുണ്ടാകും മാമോത്ത് ഗുഹ. മനുഷ്യനും ശാസ്ത്രത്തിനും എത്തിപ്പെടുവാൻ ചില പരിമിതികൾ ഉണ്ട്, ആ പരിമിതികളാണ് മാമോത്ത് ഗുഹയെ വിസ്മയിപ്പിക്കുന്ന അത്ഭുതമാക്കി തീർത്തത്. മനുഷ്യന്റെ പരിണാമത്തിനു തന്നെ സാക്ഷ്യം വഹിച്ച ഗുഹ എന്ന ഖ്യാതിയും മാമോത്ത് ഗുഹയക്ക് സ്വന്തമാണ്.



