മുംബൈ: സിനിമയിലെയും ടെലിവിഷനിലെയും കാസ്റ്റിങ് കൗച്ച് പ്രവണതകളെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി കൃതികാ കമ്ര (Kritika Kamra Interview). തന്റെ കരിയറിന്റെ തുടക്കത്തിൽ വളരെ മോശം സാഹചര്യത്തിന്റെ തൊട്ടരികിൽ വരെ എത്തിയെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് അന്ന് രക്ഷപ്പെട്ടതെന്ന് താരം പറഞ്ഞു. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് കൃതിക മനസ്സ് തുറന്നത്.
സിനിമയിൽ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് മാതാപിതാക്കൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി കൃതിക പറഞ്ഞു. “വളരെ ചെറുപ്പത്തിലാണ് ഞാൻ കരിയർ തുടങ്ങുന്നത്. അന്ന് അത്ര മിടുക്കിയൊന്നും ആയിരുന്നില്ല. മോശമായ ഒരു സാഹചര്യത്തിന് തൊട്ടടുത്ത് വരെയെത്തി, എന്നാൽ ഭാഗ്യം കൊണ്ട് ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. ഞാൻ മിടുക്കി ആയതുകൊണ്ടല്ല, മറിച്ച് ഭാഗ്യം തുണച്ചതുകൊണ്ട് മാത്രമാണ് ഒന്നും സംഭവിക്കാത്തത്,” കൃതിക വെളിപ്പെടുത്തി.
സിനിമയിലുള്ളവർ ടെലിവിഷൻ താരങ്ങളെ തങ്ങളേക്കാൾ താഴ്ന്നവരായി കാണുന്ന പ്രവണതയുണ്ടെന്നും കൃതിക വിമർശിച്ചു. ആ വിവേചനം താൻ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്. എന്നാൽ തന്റെ കാഴ്ചപ്പാടിൽ ടിവിയും സിനിമയും തമ്മിൽ വ്യത്യാസമില്ലെന്നും വളരെ സന്തോഷത്തോടെയാണ് താൻ സീരിയലുകളിൽ അഭിനയിച്ചതെന്നും താരം കൂട്ടിച്ചേർത്തു.
താനൊരു ഫെമിനിസ്റ്റാണെന്ന് അഭിമാനത്തോടെ പറയുന്ന കൃതിക, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഷോകളിൽ നിന്ന് വിട്ടുനിൽക്കാറാണ് പതിവ്. “പിന്തിരിപ്പൻ ആശയങ്ങളെ മഹത്വവത്കരിക്കുന്ന ഷോകളിൽ നിന്നും ‘അടുക്കള നാടകങ്ങളിൽ’ നിന്നും ഞാൻ ബോധപൂർവ്വം മാറിനിൽക്കാറുണ്ട്. സ്ത്രീകളെ പുരോഗമനപരമായി അവതരിപ്പിക്കുന്ന വേഷങ്ങൾ ചെയ്യാനാണ് എപ്പോഴും ശ്രമിക്കുന്നത്,” കൃതിക പറഞ്ഞു.
ഹിന്ദി മിനിസ്‌ക്രീനിലൂടെ ശ്രദ്ധേയയായ കൃതിക ‘മിത്രോം’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. നിരവധി വെബ് സീരീസുകളിലും താരം തിളങ്ങിയിട്ടുണ്ട്.
Story Summary: Bollywood actress Kritika Kamra opened up about her casting couch experience, stating she narrowly escaped a bad situation purely by luck. In a recent interview, she also criticized the discrimination faced by TV actors in the film industry and expressed her preference for progressive female characters over regressive TV soaps.

