ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജ്യോതിബാബുവിന്റെ ആരോഗ്യനില പരിശോധിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.(TP murder case, Supreme Court appoints medical board to examine accused Jyothi Babu’s health condition)
ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ അനിവാര്യമാണോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കണ്ണൂർ മെഡിക്കൽ കോളേജിനോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കകം മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനമെടുക്കുക. ചികിത്സാ ആവശ്യങ്ങൾക്കായി വരികയാണെങ്കിൽ മൂന്നുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കാൻ തയ്യാറാണെന്നും കോടതി സൂചിപ്പിച്ചു.
“ശിക്ഷ അനുഭവിക്കാൻ പ്രതിയായ വ്യക്തി ജീവനോടെ ഉണ്ടാകണമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്” എന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ സുപ്രീം കോടതി നിരീക്ഷിച്ചു. മാനുഷികമായ പരിഗണനകൾ നൽകുന്നതോടൊപ്പം തന്നെ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. തനിക്ക് അടിയന്തരമായി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ജ്യോതിബാബുവിന്റെ വാദം.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് കെ.കെ. രമയുടെ അഭിഭാഷകൻ ശക്തമായി വാദിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീൽ മെറിറ്റിൽ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.



