കൊൽക്കത്ത: പശ്ചിമബംഗാളിലെ അസൻസോളിൽ കോൺഗ്രസ് പ്രവർത്തകനായ ദേബ്ദീപ് ചാറ്റർജി (43) മർദ്ദനമേറ്റ് കൊല്ലപ്പെട്ടു. പുലർച്ചെ നടന്ന സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. സംഭവത്തെ ‘തൃണമൂൽ ഭീകരത’ എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു.(TMC’s reign of terror, Rahul Gandhi’s attack on Mamata Banerjee after party worker killed in Bengal)
ജന്മദിന പാർട്ടി കഴിഞ്ഞ് ഭാര്യയ്ക്കും പത്തുവയസ്സുകാരനായ മകനുമൊപ്പം കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദേബ്ദീപ്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിളിൽ കാർ തട്ടിയതിനെച്ചൊല്ലി ചില യുവാക്കളുമായി തർക്കമുണ്ടായി. താൻ ചെയ്ത തെറ്റിന് ദേബ്ദീപ് ക്ഷമ ചോദിച്ചെങ്കിലും അക്രമിസംഘം വഴക്ക് തുടർന്നു. പ്രാദേശിക കോൺഗ്രസ് നേതാവിനെ വിവരമറിയിക്കുമെന്ന് പറഞ്ഞതോടെ പ്രകോപിതരായ സംഘം ദേബ്ദീപിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഭാര്യ പിയാലിയും മകനും കൈകൂപ്പി അപേക്ഷിച്ചിട്ടും സംഘം മർദ്ദനം തുടർന്നു. ബോധരഹിതനായ ദേബ്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പ്രാദേശിക തൃണമൂൽ കൗൺസിലർ അനിമേഷ് ദാസിന്റെ സഹായികളാണ് കൊലപാതകത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ദേബ്ദീപ് സജീവമായിരുന്നതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്നും അവർ പറഞ്ഞു. അതേസമയം, കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും പാർക്കിംഗിനെച്ചൊല്ലിയുള്ള വ്യക്തിപരമായ തർക്കമാണ് നടന്നതെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം. സംഭവത്തിൽ അസൻസോൾ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

