ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള ചരിത്രപ്രസിദ്ധമായ നർവർ കോട്ടയിൽ നിന്ന് 400 വർഷം പഴക്കമുള്ള അപൂർവ്വ പീരങ്കി ആയുധധാരികളായ സംഘം കൊള്ളയടിച്ചു. ജൂലൈ 15-16 തീയതികളിലെ അർദ്ധരാത്രിയിലാണ് സിന്ധ്യ ഭരണകാലത്തെ ഈ ചരിത്ര സ്മാരകത്തിൽ സിനിമാറ്റിക് ശൈലിയിലുള്ള കവർച്ച നടന്നത്. ഏകദേശം 3,500 കിലോഗ്രാം തൂക്കമുള്ള പീരങ്കിയാണ് 25 മുതൽ 30 പേരടങ്ങുന്ന സായുധ സംഘം വൻ സജ്ജീകരണങ്ങളോടെ എത്തി കടത്തിക്കൊണ്ടുപോയത്.(Narwar Fort historic cannon theft, Armed Gang Steals Historic Three Tonne Antique Cannon)
കോട്ടയുടെ പിന്നിലെ ദുർഘടമായ വഴിയിലൂടെ ക്രെയിനും ട്രക്കുകളുമായി എത്തിയ സംഘം, അവിടെയുണ്ടായിരുന്ന നിരായുധരായ സുരക്ഷാ ജീവനക്കാരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കിയ ശേഷമാണ് പീരങ്കി വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. രണ്ട് ഘട്ടങ്ങളായാണ് ഈ കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു. ജൂലൈ 5-ന് ഇതേ പീരങ്കി തറയിൽ നിന്ന് തള്ളിയിട്ട് മാറ്റാൻ സംഘം ശ്രമിച്ചിരുന്നെങ്കിലും അമിത ഭാരം കാരണം അന്ന് കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. തുടർന്ന് കൂടുതൽ ആൾബലത്തോടും വാഹനങ്ങളോടും കൂടി പ്രതികൾ വീണ്ടുമെത്തുകയായിരുന്നു.
പിച്ചള, ചെമ്പ്, വെങ്കലം, അഷ്ടധാതുക്കൾ എന്നിവയുപയോഗിച്ച് നിർമ്മിച്ച ഈ പീരങ്കിയിൽ പേർഷ്യൻ, ദേവനാഗരി ലിപികളിലുള്ള രാജകീയ മുദ്രകളും കൊത്തിവെച്ചിട്ടുണ്ട്. കോട്ടയിലെ ഓപ്പൺ കച്ചേരി വളപ്പിൽ പ്രദർശിപ്പിച്ചിരുന്ന 14 പീരങ്കികളിൽ ഒന്നാണിത്, ഇതോടെ കോട്ടയിൽ അവശേഷിക്കുന്ന പീരങ്കികളുടെ എണ്ണം 13 ആയി കുറഞ്ഞു. കോട്ടയ്ക്കുള്ളിൽ സിസിടിവി ക്യാമറകൾ ഇല്ലാതിരുന്നത് അന്വേഷണത്തെ സങ്കീർണ്ണമാക്കിയിട്ടുണ്ട്.
ഇതിനാൽ കോട്ടയിലേക്കുള്ള പ്രധാന റോഡുകളിലെ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഗ്വാളിയോർ റേഞ്ച് ഐജി അരവിന്ദ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നിലവിൽ അന്വേഷണം നടത്തുന്നത്. അന്താരാഷ്ട്ര പുരാവസ്തു തസ്കര സംഘങ്ങൾക്ക് ഈ കൊള്ളയിൽ പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്, ആഗോള കള്ളവിപണിയിൽ ഈ അപൂർവ്വ പീരങ്കിക്ക് കോടിക്കണക്കിന് രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ 2007-ലും സമാനമായ രീതിയിൽ ഈ കോട്ടയിൽ നിന്ന് ഒരു മുഗൾ കാലഘട്ടത്തിലെ പീരങ്കി മോഷ്ടിക്കപ്പെട്ടിരുന്നു.
Story Summary
An armed gang of 25 to 30 men pulled off a daring overnight heist at the historic Narwar Fort in Madhya Pradesh, stealing a 400-year-old historic cannon weighing 3.5 tonnes. The thieves threatened unarmed guards at gunpoint and used heavy vehicles via a rugged rear route to transport the priceless antiquity.


