കണ്ണൂർ/വടകര: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാത്തിരിക്കുന്നതിനിടെ കണ്ണൂർ ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് ബോംബ് ശേഖരം കണ്ടെത്തി (Thalassery Bomb Found). തലശേരി കൊളവല്ലൂർ മേപ്പാട് ഭാഗത്തുനിന്ന് അഞ്ച് ഐസ്ക്രീം ബോംബുകളും ഒരു നാടൻ ബോംബും പോലീസ് പിടിച്ചെടുത്തു.
കൊളവല്ലൂർ മേപ്പാട്ടെ ഒരു തെങ്ങിൻ തോട്ടത്തിൽ ബക്കറ്റിൽ പൂഴി നിറച്ച നിലയിലാണ് ബോംബുകൾ ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ നിർവീര്യമാക്കി.
രണ്ട് ദിവസം മുമ്പ് പാനൂർ പന്ന്യന്നൂർ ചിത്രവയലിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ കെട്ട് ബോംബുമാണ് ഒഴിഞ്ഞ പറമ്പിൽ നിന്ന് പോലീസ് കണ്ടെടുത്തത്. പാനൂർ എ.സി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.
അതേസമയം, വടകര ചാനിയം കടവിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയ സംഭവം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
റോഡരികിൽ ബക്കറ്റിൽ മണൽ നിറച്ച് വെച്ചിരുന്നത് യഥാർത്ഥ ബോംബുകളല്ല. സ്റ്റീൽ പാത്രങ്ങളിൽ സ്ഫോടക വസ്തുക്കൾക്ക് പകരം മണ്ണാണ് നിറച്ചിരുന്നത്. നാട്ടുകാർക്കിടയിൽ ഭീതി പരത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
രാഷ്ട്രീയ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് പരിശോധനയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Summary: Police recovered a stash of five ice-cream bombs and one country-made bomb from a coconut grove in Kolavallur, Thalassery, hidden inside a bucket of sand. This follows a similar recovery of steel bombs in Panoor recently. Meanwhile, Vadakara police clarified that the “bombs” found in Chaniyam Kadavu were fake, consisting of steel containers filled with soil, intended to create panic.

