കൊച്ചി: ജാസ്ലിയ ജോൺസനെ ഇടിച്ചുതെറിപ്പിച്ച വാഹനം പോലീസ് കണ്ടെടുത്തു. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് കാറെന്ന് പോലീസ് സ്ഥിരീകരിച്ചു. തുറവൂരിൽ നിന്നാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്.(Jaslia’s death, Vehicle recovered, Protests allege police delaying arrest)
അങ്കമാലിയിൽ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായ ജാസ്ലിയ, പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചാണ് അതിവേഗത്തിലെത്തിയ കാർ ജാസ്ലിയയെ ഇടിച്ചുതെറിപ്പിച്ചത്. നിർത്താതെ പോയ വാഹനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്ലിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. നാല് പേർക്ക് പുതുജീവൻ നൽകിയാണ് വിദ്യാർത്ഥിനി യാത്രയാകുന്നത്. അപകടമുണ്ടാക്കിയ വാഹനത്തിൽ മെഡിക്കൽ വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നതെന്നാണ് വിവരം. പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലീസ് അറസ്റ്റ് വൈകിപ്പിക്കുന്നു എന്നാരോപിച്ച് ജാസ്ലിയയുടെ സുഹൃത്തുക്കളടക്കം പ്രതിഷേധിച്ചു.

