കൊല്ലം: ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് മാനസിക വൈകല്യമുണ്ടെന്ന വാദം പ്രോസിക്യൂഷൻ കോടതിയിൽ അതിസമർത്ഥമായി പൊളിച്ചു. സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കിയ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും അംഗീകരിച്ചാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി സന്ദീപ് കുറ്റക്കാരനാണെന്ന് വിധിച്ചത്. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും.(Dr. Vandana Das murder case, Prosecution debunks accused Sandeep’s ‘psycho’ drama)
കുറ്റകൃത്യത്തിന് ശേഷം ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി സന്ദീപ് നടത്തിയ നീക്കങ്ങൾ അക്കമിട്ട് നിരത്തിയാണ് പ്രോസിക്യൂഷൻ വാദിച്ചത്. ജയിലിലെ ലൈബ്രറിയിൽ നിന്ന് മനശ്ശാസ്ത്ര പുസ്തകങ്ങൾ വരുത്തി വായിച്ച സന്ദീപ്, മാനസിക രോഗ ലക്ഷണങ്ങൾ എങ്ങനെ അഭിനയിക്കാം എന്ന് പഠിച്ചു. തന്നെ പരിശോധിക്കാനെത്തിയ മെഡിക്കൽ ബോർഡിലെ സൈക്യാട്രിസ്റ്റുകളെ മിസ്‌ലീഡ് ചെയ്യാൻ സന്ദീപ് ശ്രമിച്ചു. തനിക്ക് മൂന്നാമതൊരു ശബ്ദം കേൾക്കാമെന്നും സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ ഉണ്ടെന്നും വരുത്തിത്തീർക്കാനായിരുന്നു ശ്രമം.
വിദ്യാസമ്പന്നനായ പ്രതി, താൻ നടത്തിയ ക്രൂരകൃത്യത്തിന് ദൃക്‌സാക്ഷികളുണ്ടെന്ന് മനസ്സിലാക്കി മനഃപൂർവ്വം ഒരു പ്രതിരോധ പ്ലോട്ട് തയ്യാറാക്കുകയായിരുന്നു.പ്രതിയുടെ തന്ത്രം മുൻകൂട്ടി കണ്ട പ്രോസിക്യൂഷൻ തുടക്കം മുതൽ പഴുതടച്ച നീക്കങ്ങൾ നടത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത മൂന്നാം ദിവസം തന്നെ തിരുവനന്തപുരത്തെ ഡോ. അരുൺ എന്ന സൈക്യാട്രിസ്റ്റിനെക്കൊണ്ട് സന്ദീപിനെ പരിശോധിപ്പിച്ചു. അന്ന് പ്രതിക്ക് യാതൊരു മാനസിക പ്രശ്നവുമില്ലെന്ന് റിപ്പോർട്ട് ലഭിച്ചിരുന്നു.
കൊലപാതകം കഴിഞ്ഞ് ഒമ്പതാം ദിവസം മെഡിക്കൽ കോളേജ് വിദഗ്ധർ നടത്തിയ പരിശോധനയിലും സന്ദീപ് നോർമലാണെന്ന് കണ്ടെത്തി. എന്നാൽ അടുത്ത മാസം നടന്ന പരിശോധനയിലാണ് പ്രതി മാനസിക രോഗം അഭിനയിക്കാൻ തുടങ്ങിയത്. സന്ദീപിനൊപ്പം ജോലി ചെയ്തിരുന്ന അധ്യാപകർ കോടതിയിൽ നൽകിയ മൊഴിയും നിർണ്ണായകമായി. കുറ്റകൃത്യത്തിന്റെ തലേദിവസം വരെ സന്ദീപിന് യാതൊരു വിധത്തിലുള്ള സ്വഭാവ വ്യത്യാസങ്ങളോ മാനസിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഇവർ വെളിപ്പെടുത്തി.
പ്രതി നടത്തിയത് തെളിവുണ്ടാക്കാനുള്ള കപടശ്രമങ്ങൾ മാത്രമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി പൂർണ്ണമായും അംഗീകരിച്ചു. പ്രതിക്ക് കുറ്റകൃത്യം ചെയ്യാനുള്ള വാസനയുണ്ടെന്നും കോടതി നിരീക്ഷിച്ചു. 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന ക്രൂരതയ്ക്ക് പരമാവധി ശിക്ഷ തന്നെ സന്ദീപിന് ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ.

