പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ട തിരുമലൈരായപുരത്ത് ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 20 വയസ്സുകാരനായ ദളിത് യുവാവിന്റേത് ജാതിക്കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. ബിരുദ വിദ്യാർത്ഥിയായ ആർ. ഹരിഹരന്റെ മരണത്തിലാണ് പെൺവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയത്. പെൺകുട്ടിയുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു.(Dalit youth found dead in quarry; family alleges caste killing)
ഏപ്രിൽ 21-ന് കാണാതായ ഹരിഹരന്റെ മൃതദേഹം ഏപ്രിൽ 23-നാണ് ക്വാറിയിൽ കണ്ടെത്തിയത്. വെല്ലന്നൂർ പോലീസ് ആദ്യം ആത്മഹത്യയ്ക്കാണ് കേസെടുത്തതെങ്കിലും, ബന്ധുക്കളുടെ പ്രതിഷേധത്തെത്തുടർന്ന് ഇത് ‘ആത്മഹത്യാ പ്രേരണാക്കുറ്റം’ ആയി മാറ്റി. കൂടാതെ പെൺകുട്ടിയുടെ കുടുംബത്തിലെ നാലുപേർക്കെതിരെ പി.സി.ആർ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.
ഹരിഹരന്റെ അമ്മ നൽകുന്ന വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷം നവംബറിൽ ഹരിഹരനും പെൺകുട്ടിയും ഒളിച്ചോടാൻ ശ്രമിച്ചിരുന്നു. അന്ന് കീരനൂർ പോലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയ്ക്കിടെ പെൺകുട്ടിയുടെ വീട്ടുകാർ ഹരിഹരനെ ജാതീയമായി അധിക്ഷേപിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ സഹോദരൻ വീട്ടിലെത്തി ഹരിഹരനെ വീണ്ടും ഭീഷണിപ്പെടുത്തി. മകൻ യാതൊരു പ്രശ്നവും ഉണ്ടാക്കില്ലെന്ന് ഉറപ്പുനൽകിയതുമാണ്. എന്നാൽ ഏപ്രിൽ 21-ന് താൻ വിവാഹിതയാകാൻ പോകുകയാണെന്ന സന്ദേശം പെൺകുട്ടി അയൽവാസി വഴി ഹരിഹരനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്.
ഹരിഹരന്റെ തലയിലും കാലുകളിലും പരിക്കേറ്റ പാടുകൾ ഉണ്ടായിരുന്നു. എന്നാൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒരു പരിക്ക് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് കുടുംബം സംശയിക്കുന്നു. സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും കേസ് കൊലപാതകമായി പുനർനിർണ്ണയിക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധ സംഘടനകൾ ഡിജിപിക്കും എസ്പിക്കും പരാതി നൽകിയിട്ടുണ്ട്.

