ബൊഗോട്ട: തെക്കുപടിഞ്ഞാറൻ കൊളംബിയയിലെ കാജിബിയോ (Cajibio) മുനിസിപ്പാലിറ്റിയിൽ ബസിനുള്ളിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് അഞ്ച് കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു (Colombia Bus Explosion). 38 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പനാമെറിക്കൻ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്.
കൊളംബിയൻ വിപ്ലവ സായുധ സേനയിലെ (FARC) വിമത വിഭാഗമായ ‘ജെയിം മാർട്ടിനെസ്’ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് സൈനിക മേധാവി ജനറൽ ഹ്യൂഗോ ലോപ്പസ് അറിയിച്ചു. കൊളംബിയയിലെ പിടികിട്ടാപ്പുള്ളികളിൽ ഒരാളായ ‘ഇവാൻ മോർഡിസ്കോ’ നയിക്കുന്ന ഈ സംഘം 2016-ലെ സമാധാന കരാർ ലംഘിച്ചവരാണ്. മയക്കുമരുന്ന് കടത്ത് മേഖലകളുടെ നിയന്ത്രണത്തിനായി സായുധ സംഘങ്ങൾ തമ്മിൽ നടത്തുന്ന മത്സരമാണ് അക്രമം വർദ്ധിക്കാൻ കാരണമെന്ന് അധികൃതർ വിലയിരുത്തുന്നു.
സംഭവത്തെ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ശക്തമായി അപലപിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ “ഭീകരർ, ഫാസിസ്റ്റുകൾ, മയക്കുമരുന്ന് കടത്തുകാർ” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സായുധ സംഘത്തിന്റെ നേതാവായ ‘മർലോണിനെ’ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളറിലധികം പ്രതിഫലം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മേഖലയിൽ 26-ഓളം അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോലീസ് സ്റ്റേഷനുകൾക്ക് നേരെ വെടിയുതിർക്കുക, റഡാർ സംവിധാനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തുക, സൈനിക യൂണിറ്റുകൾക്ക് സമീപം കാർ ബോംബുകൾ സ്ഫോടനം നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. തെക്കുപടിഞ്ഞാറൻ കൊളംബിയയിൽ ഭീകരാന്തരീക്ഷം നിലനിൽക്കുന്നതിനാൽ സുരക്ഷാ സേനയെ വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.
Story Summary: Thirteen people, including five children, were killed when an explosive device detonated on a bus in southwestern Colombia on Saturday. The attack occurred on the Pan-American Highway in Cajibio and left 38 others injured. Colombian authorities blamed the Jaime Martinez faction, a dissident group of the FARC rebels led by Ivan Mordisco. President Gustavo Petro condemned the “terrorist act” as violence linked to drug trafficking continues to escalate in the region.

