കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ബംഗാൾ സർക്കാരിന്റെ ശുപാർശ പ്രകാരമാണ് നടപടി. ഡിഐജി പങ്കജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഏഴംഗ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.(Chandranath Rath Murder Case, CBI To Probe Murder Of Bengal CM Suvendu Adhikaris PA)
നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ മെയ് ആറിനാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിൽ വെച്ച് രാത്രി 10:30-ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമിസംഘം ചന്ദ്രനാഥ് സഞ്ചരിച്ച കാർ തടയുകയും തൽക്ഷണം 10 റൗണ്ട് വെടിയുതിർക്കുകയുമായിരുന്നു. ചന്ദ്രനാഥ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഡ്രൈവർ ബുദ്ധദേബ് ബേര ചികിത്സയിലാണ്.
കേസിൽ ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് പ്രതികളെ ബംഗാൾ പൊലീസിന്റെ പ്രത്യേക സംഘം പിടികൂടിയിരുന്നു. മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ (ബിഹാർ), രാജ് സിങ് (യുപി) എന്നിവരാണ് പിടിയിലായത്. ഇതിൽ രാജ് സിങ് ഷാർപ്പ് ഷൂട്ടറാണെന്നാണ് പോലീസിന്റെ നിഗമനം. നിവേദിത സേതുവിലെ ടോൾ പ്ലാസയിൽ പ്രതികൾ നടത്തിയ യുപിഐ പേയ്‌മെന്റും സിസിടിവി ദൃശ്യങ്ങളുമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഇവർ പുറത്തുനിന്നുള്ള ക്വട്ടേഷൻ സംഘമാണെന്ന് ഇതോടെ വ്യക്തമായി.
Story Summary
The CBI has taken over the investigation into the murder of West Bengal CM Suvendu Adhikari’s PA, Chandranath Rath. A seven-member team led by DIG Pankaj Singh will probe the case following the arrest of three sharp-shooters from Bihar and UP by the Bengal SIT.

