ബക്സർ: ബിഹാറിലെ ബക്സറിൽ വിവാഹവേദിയിൽ വധുവിനെ മുൻ കാമുകൻ വെടിവെച്ചു വീഴ്ത്തി. ബക്സർ സ്വദേശിനിയായ പതിനെട്ടുകാരി ആരതിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയാണ് നാടിനെ നടുക്കിയ ആക്രമണമുണ്ടായത്.(Bride shot at wedding venue, Attacker was neighbor)
വിവാഹവേദിയിൽ വരനോടൊപ്പം നിൽക്കുകയായിരുന്ന ആരതിക്ക് നേരെ അയൽവാസി ദീൻബന്ധു വെടിയുതിർക്കുകയായിരുന്നു. വയറിലാണ് വെടിയേറ്റത്. പ്രണയനൈരാശ്യത്തെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നു. പ്രതി മുൻപ് മദ്യക്കടത്ത് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.
വെടിവെപ്പിന് പിന്നാലെ വിവാഹവേദിയിൽ ആളുകൾ ചിതറിയോടുകയും ഈ തക്കം നോക്കി പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. വെടിയേറ്റ ഉടൻ ആരതിയെ പ്രാദേശിക സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി വാരണാസി ട്രോമ സെന്ററിലേക്ക് മാറ്റി. പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

