തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കി മാറ്റിയ പ്രശസ്തമായ ആറ്റുകാൽ പൊങ്കാല സമർപ്പണം നടന്നു. ഉച്ചയ്ക്ക് 2.15-ഓടെ നഗരത്തിലുടനീളം ഭക്തർ ഒരുക്കിയ ആയിരക്കണക്കിന് പൊങ്കാല അടുപ്പുകളിൽ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു.(Attukal Pongala fills Trivandrum with devotion )
ഇന്ന് ചന്ദ്രഗ്രഹണം ഉള്ളതിനാൽ ക്ഷേത്ര ദർശന സമയത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 മണി വരെ ക്ഷേത്ര ദർശനം ഉണ്ടായിരിക്കില്ല. പൊങ്കാല നിവേദിക്കുന്നതിനായി മുന്നൂറ്റി എൺപതോളം പൂജാരിമാരെയാണ് ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി നിയോഗിച്ചിട്ടുള്ളത്.
രാവിലെ 9.45-ന് ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നു. കടുത്ത വേനൽച്ചൂടിനെ അവഗണിച്ചും പതിനായിരക്കണക്കിന് ഭക്തർ ക്ഷേത്ര പരിസരത്തും വീട്ടുമുറ്റങ്ങളിലും പൊങ്കാലയർപ്പിച്ചു. പായസം, മണ്ടപ്പുറ്റ്, തെരളിയപ്പം എന്നിവയാണ് പ്രധാനമായും ദേവിക്ക് നിവേദ്യമായി ഒരുക്കിയത്.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി വിവിധ ഡിപ്പോകളിൽ നിന്നായി പ്രത്യേക സർവീസുകൾ നടത്തുന്നു. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ട്രെയിനുകളും സ്റ്റേഷനുകളിൽ അധിക കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. നഗരത്തിലെ വിവിധ സംഘടനകൾ ഭക്തർക്കായി ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.

