ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകാൻ വിവാഹിതയായ ഒരു സ്ത്രീക്ക് നിയമപരമായി കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും യഥാർത്ഥ കേസുകൾ തിരിച്ചറിയാൻ വിചാരണക്കോടതികൾക്ക് കഴിയണമെന്നും കോടതി ഓർമ്മിപ്പിച്ചു.(A married woman cannot complain of being raped on the promise of marriage, Supreme Court issues important verdict)
ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചത്തീസ്ഗഢിലെ ഒരു വനിതാ അഭിഭാഷക നൽകിയ പരാതി പരിഗണിക്കവെ ഈ നിരീക്ഷണം നടത്തിയത്. പരാതിക്കാരി വിവാഹിതയാണെങ്കിൽ, മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന വാദം നിയമപരമായി നിലനിൽക്കില്ല.
ശാരീരിക ബന്ധത്തിന് സമ്മതം നേടുക എന്ന ഉദ്ദേശത്തോടെ മാത്രം ഒരാൾ വ്യാജ വിവാഹവാഗ്ദാനം നൽകുകയും, തുടക്കം മുതൽ അത് നിറവേറ്റാൻ ഉദ്ദേശ്യമില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഐ.പി.സി സെക്ഷൻ 375 പ്രകാരമുള്ള ബലാത്സംഗക്കുറ്റം നിലനിൽക്കുക. വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന എല്ലാ സാഹചര്യങ്ങളെയും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി വിശദീകരിച്ചു.
ഛത്തീസ്ഗഢിലെ ഒരു അഭിഭാഷകനെതിരെ സഹപ്രവർത്തകയായ വനിതാ അഭിഭാഷക നൽകിയ കേസിലാണ് ഈ വിധി. പരാതിക്കാരി വിവാഹിതയായതിനാൽ പ്രതിക്ക് വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന ബോധ്യം അവർക്കുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പ്രതിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി.



