മുംബൈ: മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ അഡോഷി ടണലിന് സമീപം പ്രൊപ്പിലീൻ ഗ്യാസ് ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തെത്തുടർന്ന് വൻ യാത്രാദുരിതം. ഫെബ്രുവരി 3 ചൊവ്വാഴ്ച വൈകുന്നേരം 4:45-ഓടെയാണ് അപകടമുണ്ടായത്. ടാങ്കറിൽ നിന്ന് പ്രൊപ്പിലീൻ വാതക ചോർച്ച ഉണ്ടായതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.(Gas tanker overturns on Mumbai-Pune Expressway, causing 32-hour traffic jam, thousands stranded)
റായ്ഗഡ് ജില്ലയിലെ ഖണ്ടാല ഘട്ട് സെക്ഷനിൽ ബോർഘട്ട് പാതയിലെ തുരങ്കത്തിന് ഏകദേശം 50 മീറ്റർ മുന്നിലായാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ടാങ്കർ റോഡിന് കുറുകെ മറിയുകയായിരുന്നു. പ്രൊപ്പിലീൻ വാതകം ചോരാൻ തുടങ്ങിയത് വലിയ സ്ഫോടന ഭീതിയുണ്ടാക്കി.
അപകടത്തെത്തുടർന്ന് മുംബൈയിലേക്കുള്ള പാത പൂർണ്ണമായും അടച്ചു. പൂനെയിലേക്കുള്ള വാഹനങ്ങൾ നിയന്ത്രിതമായി കടത്തിവിട്ടെങ്കിലും പിന്നീട് ഇരുവശങ്ങളിലും കിലോമീറ്ററുകളോളം വാഹനങ്ങളുടെ നിര നീണ്ടു. വിദഗ്ധർ സ്ഥലത്തെത്തിയാണ് ചോർച്ച അടയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. വ്യാഴാഴ്ച പുലർച്ചെ 1:30-ഓടെയാണ് അപകടസ്ഥലം സുരക്ഷിതമാക്കിയത്.
ആയിരക്കണക്കിന് യാത്രക്കാരാണ് 24 മണിക്കൂറിലേറെ ഭക്ഷണവും വെള്ളവുമില്ലാതെ റോഡിൽ കുടുങ്ങിയത്. സ്ത്രീകളും കുട്ടികളും രോഗികളും അടക്കമുള്ളവർ കടുത്ത ബുദ്ധിമുട്ട് അനുഭവിച്ചു.

