ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം അദ്ദേഹം വെളിപ്പെടുത്തിയപ്പോൾ ലോകമെമ്പാടുമുള്ള ആളുകളെ അത് അമ്പരപ്പിക്കുകയും വികാരഭരിതരാക്കുകയും ചെയ്തു. (Japanese Couple 20 Years Silence Story)
2017-ലാണ് ഈ സംഭവം ആദ്യമായി ശ്രദ്ധ നേടിയത്. ഹൊക്കൈഡോയിലെ ഒരു ടെലിവിഷൻ പരിപാടിയെ സമീപിച്ച 18-കാരനായ യുവാവ്, തന്റെ മാതാപിതാക്കളെ വീണ്ടും സംസാരിപ്പിക്കണമെന്ന അസാധാരണമായ അഭ്യർഥനയുമായാണ് രംഗത്തെത്തിയത്. ജീവിതകാലം മുഴുവൻ ഒരുമിച്ച് താമസിച്ചിട്ടും മാതാപിതാക്കൾ തമ്മിൽ സാധാരണ സംഭാഷണം നടത്തുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്ന് യുവാവ് പരിപാടിയുടെ സംഘാടകരോട് പറഞ്ഞു.
Otou Katayama, kıskançlıktan kavga ettiği karısıyla 20 yıl tek kelime konuşmamış; oğlu bi TV şovundan yardım istemiş veee…
hoşgeldin 2017 pic.twitter.com/FJA2T7VrDu— Kadir Kaymakcı (@Kadirkaymakci) December 31, 2016
ഒകുവോ കട്ടയാമയും ഭാര്യ യുമിയും രണ്ട് പതിറ്റാണ്ടോളം ഒരേ വീട്ടിൽ താമസിക്കുകയും കുടുംബജീവിതം നയിക്കുകയും ചെയ്തെങ്കിലും പരസ്പരം അർഥവത്തായ സംഭാഷണങ്ങൾ നടത്തിയിരുന്നില്ല. പലരും കരുതിയതുപോലെ വലിയ വഴക്കോ വഞ്ചനയോ ആയിരുന്നില്ല അതിന് പിന്നിലെ കാരണം. ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് പ്രകാരം, ഭാര്യ കുട്ടികൾക്ക് നൽകുന്ന ശ്രദ്ധയോട് അസൂയ തോന്നിയതാണ് കട്ടയാമ സംസാരിക്കുന്നത് നിർത്താൻ കാരണമായത്. ഭാര്യ സംസാരിക്കാൻ ശ്രമിച്ചാൽ തലകുലുക്കുകയോ ചെറിയ ശബ്ദത്തിൽ മറുപടി പറയുകയോ മാത്രമായിരുന്നു പതിവ്. അവസാനം ഇളയമകന്റെ അഭ്യർഥന പ്രകാരം ടെലിവിഷൻ പരിപാടി ഇരുവരെയും ആദ്യമായി ഡേറ്റിന് പോയ പാർക്കിൽ വീണ്ടും കണ്ടുമുട്ടാൻ ഒരുക്കി. മൂന്ന് മക്കളും അൽപം അകലെ നിന്ന് ഈ കൂടിക്കാഴ്ചക്ക് സാക്ഷികളായി.
ഏകദേശം 20 വർഷത്തെ നിശ്ശബ്ദത അവസാനിപ്പിച്ച് കട്ടയാമ ഭാര്യയോട് പറഞ്ഞ ആദ്യ വാക്കുകൾ വികാരഭരിതമായിരുന്നു. “നമ്മൾ സംസാരിച്ചിട്ട് ഏറെ നാളായി. കുട്ടികൾക്കായി നീ ഒരുപാട് കഷ്ടപ്പെട്ടു. ഇതുവരെ സഹിച്ചതിന് നന്ദി പറയണം,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. തുടർന്ന്, ഇത്രയും വർഷം സംസാരിക്കാതിരുന്നതിന്റെ യഥാർത്ഥ കാരണവും അദ്ദേഹം തുറന്നുപറഞ്ഞു. “എനിക്ക് അസൂയ തോന്നിയിരുന്നു. അതുകൊണ്ട് ഞാൻ പിണങ്ങിയിരുന്നു. ഇനി അതൊന്നും മാറ്റാനാകില്ല. ഇനി മുതൽ നമുക്ക് വീണ്ടും സംസാരിക്കാം,” എന്ന് പറഞ്ഞതോടെ അവിടെ ഉണ്ടായിരുന്നവരിൽ ചിരിയും വികാരവും ഒരുമിച്ച് നിറഞ്ഞു.
ഈ ദൃശ്യങ്ങൾ അന്ന് ലോകമെമ്പാടും വൈറലായിരുന്നു. വർഷങ്ങൾക്കിപ്പുറവും ഈ കഥ വീണ്ടും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബന്ധങ്ങളിൽ ആശയവിനിമയത്തിന്റെ പ്രാധാന്യവും ചെറിയ തെറ്റിദ്ധാരണകൾ പോലും വർഷങ്ങളോളം അകലം സൃഷ്ടിക്കാമെന്ന പാഠവും ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നുവെന്നാണ് പലരുടെയും പ്രതികരണം.
Summary: A Japanese couple who lived together for nearly 20 years without having meaningful conversations has once again gone viral online. The husband later revealed he stopped speaking to his wife because he was jealous of the attention she gave their children, before finally reconciling in an emotional television reunion.


