കൊച്ചി: ഡൽഹിയിൽ തുടരുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് നടൻ മാത്യു തോമസ് രംഗത്ത്. പൊതുവെ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാറില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ കണ്ട ശേഷം മൗനം പാലിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു (Mathew Thomas Student Protest Support). സമാധാനപരമായി പ്രതിഷേധിക്കുകയും ശബ്ദമുയർത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും നടൻ ചൂണ്ടിക്കാട്ടി. സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ഇതിനകം വിദ്യാർഥി സമരത്തെക്കുറിച്ച് പ്രതികരിച്ചതിന് പിന്നാലെയാണ് മാത്യു തോമസിന്റെയും നിലപാട് ശ്രദ്ധ നേടുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
“സാധാരണയായി ഇത്തരത്തിലുള്ള വിഷയങ്ങളിൽ സംസാരിക്കാൻ താൽപര്യമില്ലാത്ത ആളായിരുന്നു ഞാൻ. രാഷ്ട്രീയം ഇഷ്ടമാണോയെന്ന് ചോദിച്ചാൽ താൽപര്യമില്ലെന്ന് പറയുന്നയാളാണ്. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന കാര്യങ്ങൾ കണ്ടപ്പോൾ ഇനി മിണ്ടാതിരിക്കാൻ കഴിയുന്നില്ല. സോഷ്യൽ മീഡിയയിൽ കാണുന്ന ദൃശ്യങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണ്,” എന്നാണ് മാത്യു തോമസ് പറഞ്ഞത്. എല്ലാവർക്കും നേരിട്ട് ഡൽഹിയിലെത്തി പ്രതിഷേധത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും എന്നാൽ ഓരോരുത്തർക്കും കഴിയുന്ന രീതിയിൽ പിന്തുണ നൽകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഇപ്പോഴും വിഷയത്തെക്കുറിച്ച് വ്യക്തമായി അറിയാത്തവരുണ്ടെന്നും അവരോട് ശാന്തമായും ഉത്തരവാദിത്തത്തോടെയും കാര്യങ്ങൾ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“നമുക്ക് കഴിയുന്നതെല്ലാം ചെയ്യണം. നമ്മുടെ ശബ്ദം ഉയർത്തണം. പ്രതിഷേധത്തിൽ എന്തുകൊണ്ടാണ് ആളുകൾ പങ്കെടുക്കുന്നതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. എന്നാൽ എല്ലാം സമാധാനപരമായിരിക്കണം. മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാണ് പ്രതിഷേധം മുന്നോട്ടുപോകേണ്ടത്,” എന്നും നടൻ കൂട്ടിച്ചേർത്തു. അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ കോക്റോച്ച് ജനത പാർട്ടി (CJP) നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിയ നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾക്കും രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾക്കും പിന്നാലെയാണ് സമരം അവസാനിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Summary: Actor Mathew Thomas has expressed support for the ongoing student protests in Delhi, saying he is usually not interested in politics but can no longer remain silent after witnessing recent events. He urged people to raise their voices peacefully and spread awareness responsibly.


