വാഷിങ്ടൺ: ഗൾഫ് മേഖലയിലെ സി.ഐ.എ (CIA) കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്ക് റഷ്യ സാങ്കേതികമോ രഹസ്യാന്വേഷണപരമോ ആയ സഹായം നൽകിയിട്ടുണ്ടോയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നതായി റിപ്പോർട്ട് (Russia Iran CIA Attack Investigation). വിഷയത്തിൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെങ്കിലും, ആക്രമണത്തിന്റെ കൃത്യതയും ഇറാന് റഷ്യ നൽകുന്ന സൈനിക പിന്തുണയും അന്വേഷണത്തിന്റെ പ്രധാന ഘടകങ്ങളാണെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന നാല് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്. ഗൾഫ് മേഖലയിലെ സി.ഐ.എ കേന്ദ്രങ്ങൾക്കെതിരായ ആക്രമണത്തിൽ റഷ്യ ലക്ഷ്യനിർണയ വിവരങ്ങളോ മെച്ചപ്പെടുത്തിയ ഡ്രോൺ സാങ്കേതികവിദ്യയോ നൽകിയിരിക്കാമെന്ന സാധ്യതയാണ് അന്വേഷിക്കുന്നത്.
മാർച്ചിൽ സൗദി അറേബ്യയിലെ റിയാദിലുള്ള അമേരിക്കൻ എംബസിക്കകത്തെ സി.ഐ.എ സ്റ്റേഷനും ഇറാഖിലെ മറ്റൊരു സി.ഐ.എ കേന്ദ്രവും ആക്രമിക്കപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മറ്റ് ചില രഹസ്യ കേന്ദ്രങ്ങളും ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നാണ് ചില സ്രോതസുകൾ പറയുന്നതെങ്കിലും, സുരക്ഷാ കാരണങ്ങളാൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസിയുടെ ആഭ്യന്തര വിലയിരുത്തൽ രേഖയിൽ, പ്രാദേശിക സി.ഐ.എ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നതിൽ റഷ്യയ്ക്ക് പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് പരാമർശിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് മേഖലയിലെ രണ്ട് പാശ്ചാത്യ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ പ്രകാരം, റിയാദിലെ ആക്രമണത്തിൽ റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തിയ ഇറാനിയൻ ഷാഹിദ് ഡ്രോണുകളാണ് ഉപയോഗിച്ചതെന്നാണ് സംശയം.
ആക്രമണത്തിൽ ഉപയോഗിച്ച ഡ്രോണുകളിൽ ഒന്നിന് അമേരിക്കൻ എംബസിയുടെ പുറംഭാഗത്ത് ദ്വാരം സൃഷ്ടിക്കാനായതായും, രണ്ടാമത്തെ ഡ്രോൺ അതിലൂടെ അകത്ത് കടന്ന് പൊട്ടിത്തെറിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇറാന്റെ ഷാഹിദ്-136 ഡ്രോണുകളുടെ കൃത്യത വർധിപ്പിക്കാൻ റഷ്യ സഹായിച്ചിട്ടുണ്ടെന്നാണ് മറ്റൊരു വിലയിരുത്തൽ. ഇറാന്റെ സ്വന്തം നാവിഗേഷൻ സംവിധാനത്തേക്കാൾ കൂടുതൽ കൃത്യതയുള്ളതും ജാമിംഗ് പ്രതിരോധ ശേഷിയുള്ളതുമായ കൊമേറ്റ-എം (Kometa-M) ഉപഗ്രഹ നാവിഗേഷൻ സംവിധാനം റഷ്യ നൽകിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ ക്രെംലിൻ മുമ്പ് നിഷേധിച്ചിരുന്നു.
അതേസമയം, സി.ഐ.എ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിൽ റഷ്യ നേരിട്ട്
പങ്കെടുത്തുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇറാൻ പൊതുവായി അമേരിക്കൻ എംബസിയെ ലക്ഷ്യമിട്ടതാകാമെന്നും, അതിനകത്തെ സി.ഐ.എ കേന്ദ്രം ആക്രമിക്കപ്പെട്ടത് യാദൃശ്ചികമായിരിക്കാമെന്ന വിലയിരുത്തലും അന്വേഷണസംഘം പരിഗണിക്കുന്നുണ്ട്.
അമേരിക്കയുടെ പ്രാദേശിക രഹസ്യാന്വേഷണ ശൃംഖലയെ ദുർബലപ്പെടുത്താൻ റഷ്യയും ഇറാനും തമ്മിലുള്ള തന്ത്രപരമായ സഹകരണം കൂടുതൽ ശക്തമായിരിക്കാമെന്ന ആശങ്കയാണ് ഈ റിപ്പോർട്ട് ഉയർത്തുന്നത്. വിഷയം സംബന്ധിച്ച് സി.ഐ.എയും റഷ്യൻ പ്രതിരോധ മന്ത്രാലയവും സൗദി സർക്കാരും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
Summary: US intelligence agencies are investigating whether Russia helped Iran target CIA facilities in the Gulf by providing targeting data or advanced drone technology. While no definitive conclusion has been reached, officials say the precision of the attacks has raised serious concerns about deeper Russia-Iran military cooperation.


