ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി നടക്കുന്ന നിർണായക ചർച്ചയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും നിലപാട് കടുപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി (Abhijeet Dipke NEET Protest). “സമരത്തിന് പരിഹാരം വേണമെങ്കിൽ ധർമേന്ദ്ര പ്രധാൻ രാജിവെക്കണം. അതിൽ കുറഞ്ഞ ഒന്നും അംഗീകരിക്കാനാകില്ല,” എന്നാണ് ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞത്. മന്ത്രിയുടെ രാജിയാണ് സമരക്കാരുടെ പ്രധാന ആവശ്യമെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടാൽ നിലപാട് മാറ്റുമോയെന്ന ചോദ്യത്തിനും ദിപ്കെ വ്യക്തമായ മറുപടിയാണ് നൽകിയത്. “ഇത് ഇനി അഭിജീത് ദിപ്കെയുടെയോ സോനം വാങ്ചുക്കിന്റെയോ മാത്രം പ്രക്ഷോഭമല്ല. രാജ്യത്തെ യുവജനങ്ങളുടെ പ്രസ്ഥാനമായി ഇത് മാറിക്കഴിഞ്ഞു. അതിനാൽ രാജിയല്ലാതെ മറ്റൊരു പരിഹാരവും അംഗീകരിക്കില്ല,” അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടത്തിൽ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് ജെ.പി. നഡ്ഡയുടെ വസതിയോ ഓഫീസോ മാത്രമാണ് വേദിയായി നിർദേശിച്ചിരുന്നത്. എന്നാൽ ജന്തർ മന്തറിലോ അല്ലെങ്കിൽ ഒരു നിഷ്പക്ഷ വേദിയിലോ മാത്രമേ ചർച്ച നടത്തൂ എന്ന നിലപാടിലായിരുന്നു സിജെപി. ഒടുവിൽ സർക്കാർ ഇളവ് കാണിച്ചതോടെ ചർച്ച കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ നടത്താൻ തീരുമാനമായി. നിഷ്പക്ഷ വേദിയിൽ ചർച്ച നടത്തണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സിജെപി വക്താവ് സൗരവ് ദാസ് പ്രതികരിച്ചു. സർക്കാർ തുറന്ന മനസ്സോടെയാണ് ചർച്ചയ്ക്ക് എത്തേണ്ടതെന്നും വിദ്യാർഥികളുടെ ആശങ്കകൾ ഗൗരവമായി കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരുപക്ഷവും തമ്മിലുള്ള അവസാന ചർച്ച ജൂലൈ 20-നാണ് നടന്നത്. അന്ന് സിജെപി ദേശീയ വക്താക്കളായ സൗരവ് ദാസും ആശുതോഷ് റങ്കയും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചിരുന്നു. എന്നാൽ ആ കൂടിക്കാഴ്ചയ്ക്കിടെ തങ്ങളെ “ഫലത്തിൽ തടങ്കലിൽ പാർപ്പിച്ചിരുന്നുവെന്ന്” സിജെപി പിന്നീട് ആരോപിച്ചിരുന്നു. അതിനുശേഷമാണ് എല്ലാ തുടർചർച്ചകളും നിഷ്പക്ഷ വേദിയിൽ മാത്രമേ നടക്കൂ എന്ന നിലപാട് സംഘടന സ്വീകരിച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേട്, വിദ്യാർഥി പ്രതിഷേധം, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എന്നിവ ചർച്ചയാകുന്ന സാഹചര്യത്തിൽ കേന്ദ്ര-സിജെപി ചർച്ചയുടെ ഫലം ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
Summary: Ahead of crucial talks with the Centre, Cockroach Janta Party founder Abhijeet Dipke reiterated that nothing short of Union Education Minister Dharmendra Pradhan’s resignation would end the NEET protest. The Centre has now agreed to hold talks at the Constitution Club, a neutral venue.


